മുംബൈ: ഭാര്യ എച്ച്.ഐ.വി പോസിറ്റീവാണെന്ന വ്യാജ അവകാശവാദമുന്നയിച്ച യുവാവിന്റെ വിവാഹമോചന അപേക്ഷ തള്ളി ബോംബെ ഹൈകോടതി. പുണെയിൽ നിന്നുള്ള 40കാരന്റെ അപേക്ഷയാണ് കോടതി തള്ളിയത്.
2011ൽ വിവാഹമോചനത്തിനുള്ള അപേക്ഷ നിരസിച്ചുകൊണ്ട് പുണെയിലെ ഒരു കുടുംബ കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് യുവാവ് സമർപ്പിച്ച ഹരജിയിലാണ് വിധി. നിതിൻ ജംദാർ, ഷർമിള ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി തള്ളിയത്. ഭാര്യ എച്ച്.ഐ.വി പോസിറ്റീവാണെന്നതിന് യുവാവ് തെളിവുകളൊന്നും ഹാജരാക്കിയിരുന്നില്ല. അതിനാൽ വിവാഹ മോചനം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
2003 മാർച്ചിലാണ് ഇരുവരും വിവാഹിതരായത്. ഭാര്യ വിചിത്ര സ്വഭാവക്കാരി ആയിരുന്നെന്നും തന്നോടോ കുടുംബാംഗങ്ങളോടോ ശരിയായവിധം പെരുമാറാറില്ലെന്നും യുവാവ് പറഞ്ഞു. തന്റെ അപേക്ഷ പ്രകാരം നടത്തിയ പരിശോധനയിൽ 2005ൽ ഭാര്യ എച്ച്.ഐ.വി പോസിറ്റീവാണെന്ന് കണ്ടെത്തിയതായി യുവാവ് അവകാശപ്പെട്ടു. എന്നാൽ യുവാവിന്റെ വാദങ്ങൾ ഭാര്യ നിരസിക്കുകയും എച്ച്.ഐ.വി പരിശോധന നെഗറ്റീവ് ആണെന്ന് പറയുകയും ചെയ്തു.