മസ്കത്ത്: ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾ കൂട്ടിയിടിച്ച് തീപ്പിടിച്ചു. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ നിയന്ത്രണം നഷ്ടമായി ആന്റിഗ ആൻഡ ബർഡുബയുടെ അഡലിൽകപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് യു.എ.ഇ കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. യു.എ.ഇയിലെ ഖോർഫുക്കാന് 24 നോട്ടിക്കൽ മൈൽ അകലെ പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ 1.40ന് ആണ് അപകടം. അഡലിന എന്ന എന്ന കപ്പലിലെ മുഴുവൻ ജീവനക്കാരെയും രക്ഷപ്പെടുത്തി ഖോർഫുക്കാൻ തുറമുഖത്തെത്തിച്ചു. അമേരിക്കൻ കപ്പലിലെ ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടം നടന്ന ഉടൻതന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു.
ക്രൂഡ് ഓയിലുമായി ചൈനയിലെ സൗഷാൻ തുറമുഖത്തേക്ക് അതിവേഗതയിൽ സഞ്ചരിക്കുന്നതിനിടെയാണ് ഫ്രണ്ട് ഈഗിൾ അപകടത്തിൽപെട്ടത് എന്നാണ് വിവരം. ഇറാഖിലെ ബസ്റ ഓയിൽ ടെർമിനലിൽ നിന്ന് പ്രാദേശിക സമയം ഇന്നലെ ഒമ്പതരയോടെ പുറപ്പെട്ട കപ്പൽ ഇന്നു പുലർച്ചെ 1.37 നാണ് അപകടത്തിൽ പെട്ടത്. 12.8 നോട്ട് വേഗതയിൽ നേർദിശയിൽ തെക്കുഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഫ്രണ്ട് ഈഗിളിന്റെ വേഗത പെട്ടെന്ന് 0.6 നോട്ട് ആയി കുറയുകയും കപ്പൽ വെട്ടിത്തിരിയുകയും ചെയ്തു. ഖോർഫുക്കാനിൽ നിന്ന് സൂയസ് കനാൽ ലക്ഷ്യമാക്കി നീങ്ങിയ അഡലിനിലെ നാവികർ തൊട്ടുമുന്നിലെത്തിയ ശേഷമാണ് ഭീമൻ എണ്ണ ടാങ്കർ കണ്ടത്. അമേരിക്കൻ കപ്പലിലെ എൻജിൻ തകരാറോ നാവിഗേഷൻ ഉപകരണങ്ങൾ പ്രവർത്തനക്ഷമം അല്ലാതിരുന്നതോ ആണ് അപകടകാരണമെന്ന് വിദഗ്ധർ പറയുന്നു. കപ്പലുകളിൽ തീ പടരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
അപകടത്തിന് ഇസ്രായേൽ -ഇറാൻ സംഘർഷവുമായി ബന്ധമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണ കടന്നുപോകുന്ന നിർണായക അന്താരാഷ്ട്ര കപ്പൽ പാതയാണിത്.