ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സി.സി.ടി.വി, വെബ്കാസ്റ്റിങ്, വിഡിയോ ദൃശ്യങ്ങൾ എന്നിവ 45 ദിവസത്തിന് ശേഷം നശിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇലക്ട്രോണിക് ഡേറ്റ ഉപയോഗിച്ച് ‘ദുരുദ്ദേശ്യപരമായ വിവരണങ്ങൾ’ തടയാനാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് വിഡിയോ ദൃശ്യങ്ങളടക്കമുള്ളവ നശിപ്പിക്കാൻ നിർദേശം നൽകിയത്. മേയ് 30ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറല്‍ ഓഫിസര്‍മാര്‍ക്ക് (സി.ഇ.ഒ) അയച്ച കത്തിലാണ് തെരഞ്ഞെടുപ്പു വിധികൾ 45 ദിവസത്തിനുള്ളിൽ കോടതികളിൽ ചോദ്യംചെയ്തില്ലെങ്കിൽ സി.സി.ടി.വി, വെബ്കാസ്റ്റിങ്, വിഡിയോ ദൃശ്യങ്ങൾ നീക്കംചെയ്യാൻ ആവശ്യപ്പെട്ടത്.
ഇത്തരം തെരഞ്ഞെടുപ്പ് വിവരങ്ങള്‍ സ്ഥാനാര്‍ഥികളല്ലാത്ത മറ്റുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജവിവരങ്ങളും വിദ്വേഷവും പ്രചരിപ്പിക്കാന്‍ ദുരുപയോഗിക്കുന്നുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസത്തിനുള്ളിൽ പരാതി നൽകണമെന്നാണ് 1951 ലെ ജനപ്രാതിനിധ്യ നിയമം. ഈ സമയപരിധി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷന് തെരഞ്ഞെടുപ്പ് ദൃശ്യങ്ങളുടെ സംരക്ഷണ കാലയളവിലും 45 ദിവസം നിർദേശിച്ചത്.
കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സി.സി.ടി.വി, വെബ്കാസ്റ്റിങ് വിഡിയോ ദൃശ്യങ്ങള്‍ തുടങ്ങിയ ഇലക്ട്രോണിക് രേഖകളുടെ പൊതുജന പരിശോധനക്ക് തടയിട്ട് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലും ഭേദഗതി വരുത്തിയിരുന്നു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനെതിരെ ആരോപണം ഉന്നയിച്ച കോൺഗ്രസ് സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ ഈയിടെ കമീഷനെ വെല്ലുവിളിച്ചിരുന്നു