കോട്ടയം: പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ ആടുകാണിയില്‍ വീട്ടില്‍ സിന്ധു (45) വിനെ കൊലപ്പെടുത്തിയ കേസിൽ മകന് അരവിന്ദിനെ (23) പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രതി മൊഴി നൽകിയത്. ഭക്ഷണത്തെ ചൊല്ലി അമ്മയുമായി വാക്ക് തർക്കം ഉണ്ടായതിനെ തുടർന്ന് വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. പഠിക്കാൻ മിടുക്കൻ ആയിരുന്ന അരവിന്ദ് ലഹരിക്ക് അടിമപ്പെട്ട് ബിഎഡ് പഠനം ഉപേക്ഷിച്ചതാണെന്ന് ബന്ധുക്കൾ പറഞ്ഞു.
പള്ളിക്കത്തോട് കവലയിൽ ലോട്ടറി വിൽപ്പന നടത്തുന്ന ആളാണ് സിന്ധു. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ച പ്രകാരം പൊലീസ് എത്തിയപ്പോള്‍ മൃതദേഹത്തിന് അരികില്‍ തന്നെ മകനുമുണ്ടായിരുന്നു. അമിതമായ ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങളുള്ള ആളാണ് മകൻ അരവിന്ദെന്ന് പൊലീസ് പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് അച്ഛൻ മരിച്ച അരവിന്ദിനെ അമ്മ സിന്ധു കഷ്ടപ്പെട്ടാണ് വളർത്തിയത്. കൊലപാതകത്തിനുള്ള കാരണം അറിയില്ലെന്നും അരവിന്ദ് വർഷങ്ങളായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും അമ്മയുടെ സഹോദരി ബിന്ദു പറഞ്ഞു.