തിരുവനന്തപുരം: ഓണത്തിനു സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികൾക്കും 4 കിലോ അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
വിദ്യാർഥികൾക്കുള്ള അരി സിവിൽ സപ്ലൈസ് കോർപറേഷന്റെ (സപ്ലൈകോ) കൈവശമുള്ള സ്റ്റോക്കിൽനിന്ന് നൽകാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അരി സ്കൂളുകളിൽ നേരിട്ട് എത്തിച്ചുനൽകുന്നതിനുള്ള ചുമതല സപ്ലൈകോയ്ക്ക് നൽകിയിട്ടുണ്ട്. ഇതിനായി നിലവിലെ കടത്തുകൂലിക്കു പുറമെ കിലോ ഗ്രാമിനു 50 പൈസ അധികം നൽകാനും തീരുമാനിച്ചു.
ജില്ലകളിൽ സ്റ്റോക്ക് കുറവുണ്ടെങ്കിൽ സമീപ ജില്ലകളിലെ ഡിപ്പോകളിൽ നിന്ന് അരി എത്തിച്ചു വിതരണം സുഗമമാക്കാൻ സിവിൽ സപ്ലൈസ് കോർപ്പറേഷനു നിർദേശം നൽകി.