കോഴിക്കോട് : ദേശീയ പാതാ – 66 ല്‍ വെങ്ങളം – അഴിയൂര്‍ സ്ട്രെച്ചിലെ പ്രവൃത്തി വേഗത്തിലാക്കുമെന്ന് അതോറിറ്റി. ഇന്ന് മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ദേശീയപാത അതോറിറ്റി തീരുമാനം അറിയിച്ചത്. യോഗത്തിൽ പ്രവൃത്തി വേഗത്തിലാക്കുന്നതിന് കൂടുതല്‍ തൊഴിലാളികളെ പ്രവൃത്തി ഇടങ്ങളില്‍ വിന്ന്യസിച്ചതായി ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രവൃത്തി വേണ്ടത്ര പുരോഗതി ഇല്ലാതിരുന്ന ഘട്ടത്തില്‍ ദേശീയപാതാ അതോറിറ്റിയുമായി സംസ്ഥാന സർക്കാർ നിരന്തരം സംസാരിക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു.
145 തൊഴിലാളികള്‍ ആയിരുന്നു നേരത്തെ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 572 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. 40.8 കിലോ മീറ്റര്‍ വരുന്ന സ്ട്രെച്ചില്‍ നാലു ഭാഗങ്ങളായി തിരിച്ച് പ്രത്യേകമായി പ്രവൃത്തി നടത്താനും വിലയിരുത്താനും മുഖ്യമന്ത്രി യോഗത്തില്‍ നൽകിയ നിര്‍ദ്ദേശം ദേശീയ പാത അതോറിറ്റി അംഗീകരിച്ചു. പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് കൃത്യമായ ഷെഡ്യുള്‍ തയ്യാറാക്കാനും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സർവീസ് റോഡുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനും യോഗത്തില്‍ എൻ എച്ച് എ ഐ ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .