തിരുവനന്തപുരം: പാലിന് വില കൂട്ടില്ലെന്ന് മിൽമ. ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തില്‍ പാലിന് വില കൂട്ടിയാല്‍ അത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് മില്‍മ ചെയര്മാന് കെ.എസ് മണി അറിയിച്ചു. വിദഗ്ധ സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് തീരുമാനമെന്നും കെ.എസ് മണി വ്യക്തമാക്കി.
2026 ജനുവരി മുതല്‍ പാലിന് വില കൂട്ടണം എന്നതായിരുന്നു സമിതിയുടെ തീരുമാനം. ഈ തീരുമാനത്തോട് ഭൂരിഭാഗം അംഗങ്ങളും യോജിച്ചു. എറണാകുളം മേഖല ഒഴിച്ച് മറ്റ് രണ്ടു മേഖലകളിലും ഇപ്പോള്‍ വില വര്‍ദ്ധന വേണ്ട എന്നാണ് സമിതി സ്വീകരിച്ച നിലപാടന്ന് കെ.എസ് മണി പറഞ്ഞു. ഭൂരിപക്ഷ നിലപാടിനോട് യോജിക്കാന്‍ മാത്രമേ കഴിയൂയെന്നും കെ.എസ് മണി കൂട്ടിച്ചേര്‍ത്തു.
മില്‍മ പാലിന് വില കൂടാൻ സാധ്യതയുണ്ടെന്ന വാർത്തകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി മില്‍മ ചെയർമാൻ രംഗത്തെത്തിയിരിക്കുന്നത്. ഉത്പാദന ചെലവ് കൂടുന്നതിനാല്‍ വില വര്‍ദ്ധിപ്പിക്കുന്ന കാര്യം മില്‍മ അധികൃതർ സര്‍ക്കാരിനെ അറിയിച്ചിരുന്നു. മില്‍മ അവസാനമായി പാലിന് വില വർദ്ധിപ്പിക്കുന്നത് 2022 ഡിസംബറിലാണ്. അന്ന് ലിറ്ററിന് ആറു രൂപയായിരുന്നു വർദ്ധിപ്പിച്ചത്.