ആറ്റിങ്ങലിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ കൊടുമൺ ഭാഗത്തുള്ള 57 കാരനാണ് മരിച്ചത്. കഴിഞ്ഞ മാസം വീണ് കാലിനു പരിക്കേറ്റ പ്രമേഹ രോഗി കൂടിയായ ആളിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മെഡിക്കൽ കോളേജിൽ നടത്തിയ രക്ത പരിശോധനയിലാണ് മസ്‌തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കെട്ടിട നിർമാണ തൊഴിലാളിയായ മധ്യവയസ്‌കന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് അറിവില്ല. മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചയുടൻ നഗരസഭ ഇടപ്പെട്ട് ഇവരുടെ വീടും പരിസരവും പരിശോധിക്കുകയും കുടിവെള്ള പരിശോധന നടത്തുകയും ചെയ്തു. വീട്ടിൽ നിന്നല്ല രോഗം പിടിപ്പെട്ടതെന്നും കണ്ടെത്തി.
ഒരു മാസത്തോളമായി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു. രണ്ട് ദിവസം മുൻപാണ് പനി പിടിച്ചത്. ഇന്ന് പുലർച്ചെ മരണം സംഭവിച്ചു.
