കൊച്ചി: ക്രിസ്മസും പുതുവത്സരവും ജനങ്ങള്ക്ക് പ്രത്യേക ആവേശത്തിന്റെയും ആഘോഷത്തിന്റെയും കാലമാണ്. ആഹ്ലാദത്തിന്റെയും ഉത്സവാന്തരീക്ഷത്തിന്റെയും നിറവിലാണ് കൊച്ചി നഗരം. ഫോർട്ട് കൊച്ചിയിൽ നടക്കുന്ന കൊച്ചിൻ കാർണിവലും ബിനാലെയും ഉൾപ്പെടെ നഗരത്തിൽ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്ന നിരവധി പരിപാടികളാണ് ഒരുങ്ങുന്നത്. ഇതിന് പുറമെ നഗരത്തിലെ മാളുകൾ, പൊതുഇടങ്ങൾ, ഫ്ലാറ്റുകൾ, ക്ലബുകൾ തുടങ്ങിയ സ്ഥലങ്ങളിലും ചെറുതും വലുതുമായ ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
അതേസമയം, 2026നെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ ആഘോഷങ്ങൾക്ക് നിയന്ത്രണം അനിവാര്യമാണെന്ന മുന്നറിയിപ്പുമായി അധികൃതരും രംഗത്തുണ്ട്. ഫോർട്ട് കൊച്ചിയിൽ മാത്രമല്ല, നഗരമൊട്ടാകെ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് പൊലീസ് സുരക്ഷ ശക്തമാക്കാനാണ് തീരുമാനം.പുതുവത്സരാഘോഷങ്ങളെ ലക്ഷ്യമിട്ട് കേരളത്തിലേക്ക് രാസ ലഹരിമരുന്നുകൾ എത്താനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് പരിശോധനകൾ ഇതിനകം തന്നെ വ്യാപകമാക്കിയിട്ടുണ്ട്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലും പ്രവേശന കവാടങ്ങളിലുമാണ് കർശന പരിശോധനകൾ നടപ്പാക്കുന്നത്.
മുൻ വർഷങ്ങളേക്കാൾ കൂടുതൽ ആളുകൾ ഇത്തവണ ഡിസംബർ 31ന് പരേഡ് ഗ്രൗണ്ടിലും വേളി ബീച്ചിലുമായി നടക്കുന്ന പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കാനെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചു.ആഘോഷ പരിപാടികളുടെ ഭാഗമായി ക്രമസമാധാന ചുമതലയ്ക്കായി കൂടുതൽ പൊലീസുകാരെ വിന്യസിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ചുള്ള നിർണയം ശനിയാഴ്ച കലക്ടറുടെയും മേയറുടെയും അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് എടുത്തത്. ഫോർട്ട് കൊച്ചിയിൽ മാത്രം നൂറുകണക്കിന് പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിക്കുക.പാർക്കിംഗ് സൗകര്യങ്ങൾ, ഗതാഗത നിയന്ത്രണങ്ങൾ, സി.സി.ടി.വി നിരീക്ഷണം എന്നിവ പൊലീസിന്റെ നേതൃത്വത്തിൽ ക്രമീകരിക്കും. കൂടാതെ, പ്രദേശത്ത് പൊലീസ് പട്രോളിംഗും കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ഫോർട്ട് കൊച്ചിയിൽ പൊലീസ് മാത്രമല്ല, അഗ്നിരക്ഷാസേന, കെ.എസ്.ഇ.ബി, ഗതാഗത വകുപ്പ്, ആരോഗ്യവകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്.ആഘോഷങ്ങളുടെ ഭാഗമായി താൽക്കാലികമായി സ്ഥാപിക്കുന്ന ഭക്ഷ്യ സ്റ്റാളുകളിൽ കോർപ്പറേഷന്റെയും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ കർശന പരിശോധനകൾ നടത്തും. ജലലഭ്യത ഉറപ്പാക്കുന്നതിനായി വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക നടപടികളും സ്വീകരിക്കും.തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജങ്കാർ സർവീസ്, വാട്ടർ മെട്രോ, സി വാട്ടർ ബോട്ട് സർവീസ് എന്നിവയ്ക്ക് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അതേസമയം, യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി ഏഴ് അധിക ബസുകളും സ്പെഷ്യൽ പെർമിറ്റ് ലഭിക്കുന്ന സ്വകാര്യ ബസുകളും പുതുവത്സര ദിവസങ്ങളിൽ അധികമായി സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ഫയർ ആന്റ് റെസ്ക്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആവശ്യമായ ലൈറ്റിംഗ് സംവിധാനങ്ങൾ പ്രദേശങ്ങളിൽ സ്ഥാപിക്കും. അടിയന്തര സാഹചര്യങ്ങളിൽ സ്ക്യൂബ ടീമിന്റെയും സിവിൽ ഡിഫൻസ് ടീമിന്റെയും സേവനങ്ങൾ പ്രയോജനപ്പെടുത്തും. ജില്ല മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആംബുലൻസ് സൗകര്യങ്ങളും മെഡിക്കൽ ടീമുകളുടെ സേവനവും ഉറപ്പാക്കും. പുതുവത്സര രാവിൽ കത്തിക്കുന്ന പപ്പാഞ്ഞിയുടെ നിർമ്മാണം പൊതുമരാമത്ത് വകുപ്പ് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. ജനറേറ്റർ ഉൾപ്പെടെയുള്ള വൈദ്യുതി സംവിധാനങ്ങൾ പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തും. പ്രദേശത്തെ വൈദ്യുതി ലഭ്യത നിലനിർത്തുന്നതിനായി കെ.എസ്.ഇ.ബിക്കും നിർദേശം നൽകിയിട്ടുണ്ട്.
പുതുവത്സരാഘോഷങ്ങൾ സുരക്ഷിതവും ലഹരിമുക്തമാക്കുവാനും എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ എൻഫോഴ്സ്മെന്റ് നടപടികൾ ജില്ലയിൽ ഉടനീളം ആരംഭിച്ചു. മദ്യത്തിന്റെ ദുരുപയോഗം തടയുന്നതിനും, മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും ഇല്ലാതാക്കുന്നതിനും എക്സൈസ് വകുപ്പ് ആരംഭിച്ച സ്പെഷ്യൽ ഡ്രൈവ് 2026 ജനുവരി അഞ്ചു വരെ തുടരുന്നതാണ്. പുതുവർഷം ആഘോഷങ്ങൾ സുരക്ഷിതമാക്കാൻ ഞായറാഴ്ച മുതൽ മൂന്ന് വരെ നഗരപരിധിയിൽ സ്പെഷ്യൽ സ്ട്രൈക്കിംഗ് ഫോഴ്സ് ടീം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. ജില്ല ആസ്ഥാനത്ത് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം(നമ്പർ- 0484 2390657) പ്രവർത്തന സജ്ജമാണ്.
വിവരങ്ങൾ നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ഡി.ജെ പാർട്ടികൾ നടക്കുന്ന റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിരീക്ഷണം കർശനമാണ്. ഓയോ റൂം, ഇതര സംസ്ഥാനക്കാർ താമസിക്കുന്ന കോളനികൾ എന്നിവിടങ്ങളിലും പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ ബാറുകളുടെ പ്രവർത്തനം സമയനിഷ്ഠയോടെ പാലിക്കുന്നതിന് ലൈസൻസ് സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇത് നിരീക്ഷണത്തിന് പ്രത്യേക ഉദ്യോഗസ്ഥരുമുണ്ട്. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും പരിശോധന ശക്തമാക്കും.
ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച് എറണാകുളം കൊച്ചി ഉൾപ്പെടുന്ന നഗരമേഖല, തീരദേശ മേഖല, മലയോരമേഖല എന്നിങ്ങനെ ഓരോ മേഖലയിലും പ്രത്യേകം പ്രത്യേകം എൻഫോഴ്സ് മെന്റ് ടീം രൂപീകരിച്ചിട്ടുള്ളതാണ്. മുൻകരുതൽ നടപടികൾക്കായി ദൈന്യദിന പരിശോധനകളും, കുറ്റകൃത്യങ്ങൾ തടയുന്നതിന് മിന്നൽ പരിശോധനകളും നടത്തുന്നതിന് സ്പെഷ്യൽ ടീമിനെ രൂപീകരിച്ചിട്ടുള്ളതാണ്. പുതു വർഷ ആഘോഷങ്ങൾ കൂടുതൽ നടക്കുന്ന ഫോർട്ട്കൊച്ചി, വൈപ്പിൻ, ചെറായി മേഖലകളിൽ പ്രത്യേക നിരീക്ഷണ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

