ബെംഗളൂരു: പ്രതിശ്രുതവരന് ജ്യോത്സ്യൻ അല്പായുസ്സ് പ്രവചിച്ചതിനെത്തുടർന്ന് യുവതി ജീവനൊടുക്കി. ബെംഗളൂരു എം.ഇ.ഐ. ലേഔട്ടിൽ താമസിച്ചിരുന്ന വിദ്യാജ്യോതിയാണ് (27) ജീവനൊടുക്കിയത്. പ്രണയിച്ചയാളെ വിവാഹംകഴിക്കാൻ ഒരുങ്ങുമ്പോഴാണ് ജാതകം പരിശോധിച്ച ജോത്സ്യൻ അല്പായുസ്സ് പ്രവചിച്ചത്. ഇതിനുള്ള പരിഹാരക്രിയകൾ നടത്തുന്നതിനിടെയാണ് വിദ്യാജ്യോതിയുടെ മരണം.
എം.ബി.എ. ബിരുദധാരിയായ വിദ്യാജ്യോതി ഇതരജാതിയിൽപ്പെട്ടയാളെ പ്രണയിക്കുകയായിരുന്നു. ആദ്യം വീട്ടുകാർ എതിർത്തെങ്കിലും പിന്നീട് വിവാഹത്തിന് സമ്മതിച്ചു. വിവാഹത്തിനുമുൻപ് ജാതകപ്പൊരുത്തം നോക്കാൻ നിർദേശിച്ചു. ഇരുവരുടെയും ജാതകം പരിശോധിച്ചയാൾ പ്രതിശ്രുതവരന് അല്പായുസ്സാണെന്നാണ് അറിയിച്ചത്.
പരിഹാരമായി ഒൻപതുദിവസം നീളുന്ന പൂജകൾ നിർദേശിക്കുകയുംചെയ്തു. ഇതുപ്രകാരം പൂജകൾ ആരംഭിച്ചു. എട്ടാംദിവസത്തെ ചടങ്ങുകൾ കഴിഞ്ഞതിനുശേഷം മുറിയിൽക്കയറി വാതിലടച്ച വിദ്യാജ്യോതി പിന്നീട് പുറത്തേക്കുവന്നില്ല. വിളിച്ചിട്ടും പ്രതികരണമില്ലാതെവന്നതോടെ വാതിൽപൊളിച്ച് അകത്തുകടന്നുനോക്കിയപ്പോൾ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
