മൂടാടി: 2026-27 സാമ്പത്തിക വർഷത്തിൽ തരിശിട്ട മുഴുവൻ ഭൂമിയും കൃഷിയോഗ്യമാക്കാനും പഞ്ചായത്തിനെ പൂർണ്ണമായും മാലിന്യമുക്തമാക്കാനുമുള്ള വിപ്ലവകരമായ തീരുമാനങ്ങളുമായി മൂടാടി ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു. 41.52 കോടി രൂപ വരവും 36.92 കോടി രൂപ ചെലവും 46 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാറാണ് അവതരിപ്പിച്ചത്. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് തരിശുഭൂമികൾ വീണ്ടെടുക്കുന്നതിനായി ലേബർ ബാങ്ക് രൂപീകരിക്കാനും ബഡ്ജറ്റിൽ നിർദ്ദേശമുണ്ട്. വയോജന സംരക്ഷണ കേന്ദ്രം, വനിതകൾക്കായി പ്രത്യേക വെൽനസ് സെന്റർ, പൊതു ശ്മശാനം നിർമ്മാണം എന്നിവയ്ക്കൊപ്പം പൊട്ടിപ്പൊളിഞ്ഞ റോഡുകളില്ലാത്ത പഞ്ചായത്തായി മൂടാടിയെ മാറ്റുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമാണ്.
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ഹീറ്റ് ആക്ഷൻ പ്ലാൻ പദ്ധതിയും ആധുനിക ആരോഗ്യ സുരക്ഷയുടെ ഭാഗമായി സമഗ്ര സി.പി.ആർ പരിശീലനവും ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷരായ കെ. സത്യൻ, ഭവാനി എ.വി, സജ്ന പിരിശത്തിൽ എന്നിവരും മെമ്പർമാരായ പപ്പൻ മൂടാടി, ഒ. രഘുനാഥ്, ബീന ഗിരീഷ്, രമ്യ സുർജിത്, അനസ് അണ്യാട്, ഉസ്ന, അനസ് ആയടത്തിൽ, കെ.പി. കരീം, രൂപേഷ് കൂടത്തിൽ, കെ.പി. ലീല, മിനി തെക്കേവീട്ടിൽ എന്നിവരും സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ജിജി സ്വാഗതം പറഞ്ഞു.
