കോഴിക്കോട്: സാമൂഹികമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവതിയെ ബലാത്സംഗത്തിനിരയാക്കി സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞ കേസിൽ യുവാവ് പിടിയിലായി. മലപ്പുറം കോട്ടക്കൽ സ്വദേശി നെല്ലിക്കാപറമ്പ് കുഞ്ഞിത്തൊടി വീട്ടിൽ മുഹമ്മദ് ജസീൽ (34) ആണ് കോഴിക്കോട് ടൗൺ പോലീസിന്റെ പിടിയിലായത്.
2025 ഏപ്രിലിൽ കോഴിക്കോട്ടെ ഒരു ഹോട്ടലിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാദാപുരം സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച ശേഷം ഇയാൾ ആറു പവനോളം സ്വർണ്ണവുമായി മുങ്ങുകയായിരുന്നു. പ്രതിയെക്കുറിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മുഹമ്മദ് ജസീലിനെതിരെ സമാനമായ മറ്റൊരു പരാതി കൂടി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങൾ വഴി ഇയാൾ ഒട്ടേറെ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ടൗൺ പോലീസ് ഇൻസ്പെക്ടർ പ്രിയൻ, സബ് ഇൻസ്പെക്ടർ മീജോ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
