സ്വന്തം പേരിൽ ബാങ്കിൽ അക്കൗണ്ടെടുക്കും; ചെക്ക് ബുക്ക്, എടിഎം കാർഡ്, പാസ് ബുക്ക്, എല്ലാം അജ്ഞാത തട്ടിപ്പ് സംഘത്തിന്, 3 പേർ പിടിയിൽ

news image
Mar 7, 2026, 9:21 am GMT+0000 payyolionline.in

തിരുവനന്തപുരം: സൈബർ തട്ടിപ്പ് സംഘങ്ങൾക്കായി ബാങ്ക് അക്കൗണ്ടുകൾ എടുത്തു നൽകി കമ്മീഷൻ കൈപ്പറ്റി വന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. മ്യൂൾ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട് സൈബർ പൊലീസ് നിരീക്ഷിച്ചുവന്നവരാണ് പ്രതികൾ. കല്ലറ സ്വദേശി അൽഅമീൻ (34), ഭരതന്നൂർ മൈലമൂട് സ്വദേശി ഷാൻജി (34), കല്ലറ പാട്ടറ വണ്ടിത്തടത്ത് വാടകയ്ക്ക് താമസിക്കുന്ന സജിൻ (26) എന്നിവരാണ് പാങ്ങോട് പൊലീസിൻ്റെ പിടിയിലായത്.

തട്ടിപ്പുകാരുടെ നിർദേശപ്രകാരം വിവിധ ബാങ്കുകളിൽ സ്വന്തം പേരിൽ അക്കൗണ്ടുകളെടുത്ത ശേഷം അതിന്റെ ചെക്ക് ബുക്ക്, എടിഎം കാർഡ്, പാസ് ബുക്ക് എന്നിവ അജ്ഞാത തട്ടിപ്പ് സംഘങ്ങൾക്ക് കൈമാറുന്നതാണ് ഇവരുടെ രീതി. പല അക്കൗണ്ടുകൾ മറിഞ്ഞ് ഈ അക്കൗണ്ടുകളിലേക്ക് എത്തുന്ന തട്ടിപ്പ് പണം പ്രതികളുടെ ചെക്ക് ഉപയോഗിച്ച് വിവിധ ബാങ്ക് ശാഖകളിൽ നിന്ന് പിൻവലിച്ച് സംഘത്തിന് എത്തിച്ചുനൽകും. ഇതിന് കമ്മിഷനും ഇവർ കൈപ്പറ്റിയിരുന്നു. അൽ അമീൻ കളമശേരി ഫെഡറൽ ബാങ്ക് ശാഖയിലെ ചെക്ക് ഉപയോഗിച്ച് കല്ലറ ശാഖയിൽ നിന്ന് രണ്ടു ലക്ഷം രൂപ പിൻവലിച്ചിരുന്നു.

പാലോട് ഗ്രാമീൺ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഷാൻജി 7,35,000 രൂപയും കണിയാപുരം ഐ.ഒ.ബി ശാഖയിലെ അക്കൗണ്ട് വഴി സജിൻ 1,77,000 രൂപയും പിൻവലിച്ചതായി പൊലീസ് കണ്ടെത്തി. മറ്റുള്ളവർക്ക് വേണ്ടി അക്കൗണ്ട് തുടങ്ങി പണം കൈമാറുന്ന സംഘങ്ങളെക്കുറിച്ച് സൈബർ പൊലീസ് നടത്തിയ വിപുലമായ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്. സൈബർ വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പാങ്ങോട് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇവർക്ക് സഹായം നൽകിയിരുന്ന കല്ലറ കോട്ടൂർ സ്വദേശി സിദ്ധീഖിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe