കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന മോട്ടിവേഷൻ സ്പീക്കറും റിട്ട. പ്രിൻസിപ്പലുമായ കെ.സി. ഷാജുവിനെതിരെ വീണ്ടും പോക്സോ കേസ്. കൗൺസിലിങ്ങിനെത്തിയപ്പോൾ രണ്ടുതവണ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന കോട്ടയം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് മുഴക്കുന്ന് പോലീസ് കേസെടുത്തത്.
കോട്ടയം പാമ്പാടി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിന്നീട് ഇരിട്ടി മുഴക്കുന്ന് പോലീസിന് കൈമാറുകയായിരുന്നു. കണ്ണൂർ സബ് ജയിലിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് പോലീസ് ജയിലിലെത്തി രേഖപ്പെടുത്തും. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം.
ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി വിരമിച്ച ഷാജു, ഹയർ സെക്കൻഡറി വകുപ്പിന്റെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സ്റ്റേറ്റ് ഫാക്കൽറ്റിയായി പ്രവർത്തിച്ചുവരവെയാണ് കുട്ടികളെ പീഡനത്തിനിരയാക്കിയത്. 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ഫെബ്രുവരി 23-നാണ് ഇയാളെ പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമങ്ങളിൽ സജീവമായി മോട്ടിവേഷൻ വീഡിയോകൾ പങ്കുവെച്ചിരുന്ന ഇയാൾ വിവിധ ജില്ലകളിലെ സ്കൂളുകളിൽ ക്ലാസുകൾ നയിച്ചിരുന്നു. കൂടുതൽ കുട്ടികൾ ഇയാളുടെ ചൂഷണത്തിന് ഇരയായിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്.
