കേരളത്തിൽ കൊടുംചൂട് മറികടന്ന് പോളിങ് ചൂട്; ഉച്ചവരെ 50 ശതമാനത്തിനോടടുത്ത് പോളിങ്, പതിവ് തെറ്റാതെ കള്ളവോട്ട് പരാതികളും പ്രതിഷേധങ്ങളും

news image
Apr 9, 2026, 8:32 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള 140 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ്. ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്കുകൾ പ്രകാരം 48.9 ശതമാനം വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാവിലെ മുതൽ ബൂത്തുകളിൽ നീണ്ട നിരയാണ് കാണപ്പെടുന്നത്. ഇതേ പ്രവണത തുടർന്നാൽ പോളിംഗ് ശതമാനം 80 കടക്കുമെന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാ താരങ്ങളായ മമ്മൂട്ടി (പൊന്നുരുന്നി), മോഹൻലാൽ (മുടവൻമുകൾ), സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി (തൊടുപുഴ) എന്നിവരും സ്പോർട്സ് താരം പി.ടി. ഉഷയും വോട്ട് രേഖപ്പെടുത്താനെത്തി.

എറണാകുളത്ത് പോളിംഗ് ശതമാനം കൂടുതൽ; പതിയെ കോട്ടയം
തൃക്കരിപ്പൂർ പിലിക്കോട് പുത്തിലോട് 137-ാം ബൂത്തിൽ എൽഡിഎഫ് കള്ളവോട്ട് ചെയ്തെന്ന് യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ ആരോപിച്ചു. തടയാൻ ശ്രമിച്ച ഏജന്റിനെ മർദ്ദിച്ചതായും ഇവിടെ റീപോളിംഗ് വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കമ്മീഷന് പരാതി നൽകി. വടക്കാഞ്ചേരിയിൽ പാറപ്പറമ്പിൽ സജീവൻ എന്ന വ്യക്തിയുടെ വോട്ട് മറ്റൊരാൾ പോസ്റ്റൽ വോട്ടായി ചെയ്തതിനെച്ചൊല്ലി ഗേൾസ് ഹൈസ്കൂളിൽ വൻ പ്രതിഷേധം. എൻഡിഎ സ്ഥാനാർത്ഥി ഉല്ലാസ് ബാബു ബൂത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

21-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീനിൽ ചെയ്തതിനേക്കാൾ കൂടുതൽ വോട്ട് രേഖപ്പെടുത്തുന്നതായി പരാതി ഉയർന്നു. രണ്ട് വോട്ട് അധികമായി രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ആലുവയിൽ ബൂത്തിന് സമീപം സ്ഥാപിച്ച മുഖ്യമന്ത്രിയുടെ കൂറ്റൻ പ്രചാരണ ബോർഡ് യുഡിഎഫ് പരാതിയെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു. കാസർകോട് ഉദുമയിലെ ബൂത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് ബി.എം. ജമാലിന്റെ കണ്ണട പോലീസ് പിടിച്ചെടുത്ത സംഭവവും റിപ്പോർട്ട് ചെയ്തു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതിൽ പ്രതിഷേധം രേഖപ്പെടുത്തി കറുത്ത വസ്ത്രം ധരിച്ചാണ് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വോട്ട് ചെയ്യാനെത്തിയത്.

തിരഞ്ഞെടുപ്പ് ദിനത്തിൽ വിവാഹിതരായ വധുക്കൾ വോട്ട് ചെയ്യാനെത്തിയതും കൗതുകമായി. വയനാട് മേപ്പാടിയിൽ അഖില ആൻ്റണി മൈക്കിളും, പത്തനംതിട്ട അടൂർ നെല്ലിമുകളിൽ ആശ വിൽസണും വിവാഹ വസ്ത്രത്തിൽ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഇതിനിടയിൽ മറ്റൊരു ദുഃഖവാർത്തയും എത്തി. തൃശ്ശൂർ വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ-63) കുഴഞ്ഞുവീണു മരിച്ചു. പോളിംഗ് ഓഫീസർമാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe