ന്യൂഡൽഹി: ഏറെ ചർച്ചകൾക്കൊടുവിൽ 2023-ലെ വനിതാ സംവരണ നിയമം പ്രാബല്യത്തിലായതായി കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമത്തിൽ ഭേദഗതി വരുത്താനുള്ള പുതിയ ബിൽ പാർലമെന്റിൽ ചർച്ച ചെയ്യപ്പെടുന്നതിനിടെയാണ് പഴയ നിയമം നടപ്പിലാക്കിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ ഈ നിർണ്ണായക നീക്കം. 2023-ൽ പാർലമെന്റ് പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്ത ബില്ലാണെങ്കിലും, അത് നടപ്പിലാക്കുന്ന തീയതി കേന്ദ്രം ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല.
നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നെങ്കിലും പ്രായോഗികമായി നടപ്പിലാക്കുന്നതിൽ ഇപ്പോഴും സാങ്കേതിക തടസ്സങ്ങൾ നിലനിൽക്കുന്നുണ്ട്. നിലവിലെ നിയമമനുസരിച്ച്, രാജ്യത്ത് സെൻസസ് പൂർത്തിയാക്കിയ ശേഷം മണ്ഡല പുനർനിർണ്ണയം (Delimitation) നടന്നാൽ മാത്രമേ വനിതാ സംവരണം യാഥാർത്ഥ്യമാകൂ. ഈ കാലതാമസം ഒഴിവാക്കാനാണ് സർക്കാർ പുതിയ ഭേദഗതി ബിൽ കൊണ്ടുവന്നത്. പുതിയ ഭേദഗതി ബിൽ പാസാക്കാൻ സാധിച്ചില്ലെങ്കിൽ, 2023-ലെ നിയമം അനുസരിച്ച് സെൻസസ് നടപടികൾക്ക് ശേഷം സംവരണം നടപ്പിലാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്.
ഭേദഗതി ബിൽ പാസാക്കിയെടുക്കുക എന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. ഭരണഘടനാ ഭേദഗതിയായതിനാൽ സഭയിൽ ഹാജരുള്ളവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇതിന് ആവശ്യമാണ്. ലോക്സഭയിൽ എൻഡിഎ സഖ്യത്തിന് 293 അംഗങ്ങൾ മാത്രമാണുള്ളത്, പ്രതിപക്ഷത്തിന് 233 സീറ്റുകളുമുണ്ട്. മുഴുവൻ അംഗങ്ങളും വോട്ട് ചെയ്യുകയാണെങ്കിൽ ബിൽ പാസാകാൻ 360 പേരുടെ പിന്തുണ വേണം. പ്രതിപക്ഷത്തിന്റെ സഹകരണമില്ലാതെ പുതിയ ഭേദഗതി നടപ്പിലാക്കാൻ കഴിയില്ല എന്ന സാഹചര്യത്തിലാണ് നിലവിലെ നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
