പേരാമ്പ്ര: പകൽ സമയം ആക്രി ശേഖരിക്കാനെന്ന വ്യാജേന കറങ്ങിനടന്ന് രാത്രിയിൽ വൻ കവർച്ച നടത്തുന്ന സംഘത്തെ പേരാമ്പ്ര പൊലീസ് പിടികൂടി. പുറവൂർ തെക്കേടത്ത് കടവ് സ്വദേശി ചെറുപുത്തലത്ത് അർഷാദ് (26), തൊട്ടിൽപ്പാലം മൊയിലോത്തറ സ്വദേശി വിഷ്ണു (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂലാട് ഭാഗത്തുനിന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്കായി വെച്ചിരുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഇരുമ്പ് ഷീറ്റുകൾ മോഷ്ടിച്ച കേസിലാണ് നടപടി.
പകൽ സമയങ്ങളിൽ ആക്രി ബിസിനസിന്റെ പേരിൽ വീടുകളും നിർമ്മാണ സ്ഥലങ്ങളും നിരീക്ഷിച്ച് സാധനങ്ങൾ എവിടെയാണെന്ന് കണ്ടുവെക്കുന്നതാണ് ഇവരുടെ രീതി. തുടർന്ന് രാത്രിയിൽ ലോറിയുമായെത്തി ഇവ കടത്തും. മൂലാട് നിന്ന് മോഷ്ടിച്ച ഷീറ്റുകളുമായി പൊലീസിനെ വെട്ടിക്കാൻ അത്തോളി, പയ്യോളി, വടകര വഴി ചുറ്റിക്കറങ്ങിയാണ് ഇവർ കുറ്റ്യാടിയിലെത്തിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയായിരുന്നു.
അന്വേഷണം തുടങ്ങിയതോടെ പ്രതികൾ ഒളിവിൽ പോയി. രണ്ടാഴ്ച മുമ്പ് വിവാഹിതനായ അർഷാദ്, താൻ ഭാര്യയോടൊപ്പം യാത്രയിലാണെന്നാണ് നാട്ടുകാരെ ധരിപ്പിച്ചിരുന്നത്. എന്നാൽ പ്രതി ഭാര്യവീട്ടുകാർ താമസിക്കുന്ന വാടകവീട്ടിലെത്താൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് അവിടെ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് രണ്ടുപേരും വലയിലായത്.
പേരാമ്പ്ര എസ്.ഐ സനദ് എൻ. പ്രദീപ്, ശിവപ്രസാദ് എന്നിവരും എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്. സമാനമായ മറ്റ് മോഷണങ്ങളിലും ഇവർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
