തൊട്ടിൽപ്പാലം: ശനിയാഴ്ച വൈകിട്ട് കൊരണപ്പാറ മലയിൽ വഴിതെറ്റി കുടുങ്ങിയ രണ്ട് യുവാക്കളെ പോലീസും അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് സാഹസികമായി താഴെയെത്തിച്ചു. വളയം കുയ്തേരി സ്വദേശികളായ അബിദേവ്, അമൽ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. മലമുകളിൽ നിന്ന് തിരിച്ചിറങ്ങുന്നതിനിടെ ഇരുട്ടുപരന്നതോടെ വഴി തെറ്റുകയായിരുന്നു.
അതീവ ദുർഘടമായ പാതകളും വന്യമൃഗശല്യമുള്ള കാടും നിറഞ്ഞ കൊരണപ്പാറയിൽ മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാതിരുന്നതും ചാർജ് തീർന്നതും യുവാക്കളെ പരിഭ്രാന്തരാക്കി. ഇതിനിടെ ഫോണിൽ റേഞ്ച് ലഭ്യമായ ഒരു നിമിഷം ഇവർ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ നാദാപുരം ഫയർഫോഴ്സും തൊട്ടിൽപ്പാലം പോലീസും സ്ഥലത്തെത്തി.
പ്രാദേശികവാസികളുടെ സഹായത്തോടെ കാടുവെട്ടിത്തെളിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി പത്തരയോടെയാണ് യുവാക്കളെ കണ്ടെത്താനായത്. മലയുടെ അപകടസാധ്യത കണക്കിലെടുത്ത് സന്ധ്യകഴിഞ്ഞാൽ ആരും മലകയറരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
