കോഴിക്കോട്: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കൊളത്തറ സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി. കൊളത്തറ എളയിടത്ത് പറമ്പ് വീട്ടിൽ മുഹമ്മദ് അഫ്റോസ് (23) നെയാണ് ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ (POCSO) നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2026 മാർച്ചിലായിരുന്നു നാടിനെ നടുക്കിയ കേസിനാസ്പദമായ സംഭവം നടന്നത്. പതിനാലുകാരിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, കുട്ടിയെ തന്റെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവരം പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന് വിദ്യാർത്ഥിനിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിൽ പരാതി നൽകിയത്.
പെൺകുട്ടിയുടെ പരാതിയിൽ ഫറോക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞതോടെ പ്രതി മൊബൈൽ ഫോൺ ഓഫാക്കി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിപുലമായ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി രാമനാട്ടുകരയിൽ എത്തിയതായി പോലീസിന് രഹസ്യവിവരം ലഭിക്കുന്നത്.
ഫറോക്ക് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സാജിനിയുടെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ സനീഷ്, സനൂപ്, സുകേഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് രാമനാട്ടുകരയിൽ വെച്ച് പ്രതിയെ വലയിലാക്കിയത്. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
