പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. ആറന്മുള സ്വദേശിനി 68 കാരിയായ വത്സലയ്ക്കാണ് ദുരനുഭവം ഉണ്ടായത്. കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങിയെന്നാണ് വത്സലയുടെ ആരോപണം. ഒരു വർഷമായി ശരീരത്തിൽ കുടുങ്ങിയ സൂചി, പുറത്തെടുക്കാനായി കഴിഞ്ഞ ദിവസം നടത്തിയ ശസ്ത്രക്രിയ വിജയിച്ചില്ല. മുഴുവൻ സൂചിയും പുറത്തെടുക്കാൻ ആയില്ലെന്നും വത്സല പറഞ്ഞു.
സംഭവത്തിൽ വിശദീകരണവുമായി കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി. ശരീരത്തിൽ നിന്ന് പുറത്തെടുത്തത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സിറിഞ്ച് ആണെന്നും സൂചി കുടുങ്ങിയത് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് തന്നെയാണോ എന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നും സൂചി പൂർണമായി നീക്കം ചെയ്യാൻ ശ്രമിച്ചെന്നുമാണ് അധികൃതർ നൽകിയ വിശദീകരണം.
