യാത്രാദുരിതത്തിന് അറുതി: ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്ക് കപ്പൽ സർവീസ് പുനരാരംഭിക്കുന്നു

news image
May 31, 2026, 3:22 am GMT+0000 payyolionline.in

ബേപ്പൂർ: ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ബേപ്പൂർ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്കും തിരിച്ചുമുള്ള യാത്രക്കപ്പൽ സർവീസ് വീണ്ടും ആരംഭിക്കുന്നു. തമിഴ്‌നാട്ടിലെ തൃച്ചിശുഭം എന്റർപ്രൈസസ് എന്ന സ്വകാര്യ കമ്പനിയാണ് കേന്ദ്രസർക്കാരിൻ്റെ അനുമതിയോടെ ഈ സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എം.കെ. രാഘവൻ എം.പി. നടത്തിയ നിരന്തര ഇടപെടലുകളെത്തുടർന്ന്, ബേപ്പൂരിൽനിന്നുള്ള യാത്രക്കാരുടെ ദുരിതം മനസ്സിലാക്കിയാണ് കമ്പനി ഈ നീക്കത്തിന് മുന്നോട്ടുവന്നത്.

​ഓഗസ്റ്റ് 15 മുതലാണ് ‘ശുഭം’ എന്ന് പേരിട്ടിരിക്കുന്ന കപ്പൽ ലക്ഷദ്വീപിലേക്കും തിരിച്ച് ബേപ്പൂരിലേക്കും യാത്ര ആരംഭിക്കുക. മുൻപ് ബേപ്പൂരിൽനിന്ന് സർവീസ് നടത്തിയിരുന്ന അഞ്ച് കപ്പലുകൾ മംഗലാപുരം തുറമുഖത്തേക്ക് മാറ്റിയതോടെയാണ് ഇവിടുത്തെ യാത്രാസൗകര്യം പൂർണ്ണമായി നിലച്ചത്. ഇതേത്തുടർന്ന് കൊച്ചി തുറമുഖത്തെ മാത്രം ആശ്രയിക്കേണ്ടി വന്ന ദ്വീപ് നിവാസികൾക്കും മറ്റ് യാത്രക്കാർക്കും ടിക്കറ്റ് ലഭ്യതക്കുറവ് മൂലം കടുത്ത ദുരിതമാണ് നേരിടേണ്ടി വന്നിരുന്നത്.

​പുതിയ സർവീസിന്റെ ഭാഗമായി യാത്രക്കാർക്ക് വലിയ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിമുതൽ ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്ക് ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ പ്രത്യേക പെർമിറ്റ് ആവശ്യമില്ല. യാത്രക്കാരുടെ തിരിച്ചറിയൽ രേഖയും കപ്പൽ ടിക്കറ്റും സെക്യൂരിറ്റി പരിശോധനയും മാത്രം മതിയാകും. ബേപ്പൂരിൽനിന്ന് പുറപ്പെടുന്ന കപ്പലിന് വെറും എട്ടുമണിക്കൂർകൊണ്ട് ആന്ത്രോത്ത് ദ്വീപിൽ എത്തിച്ചേരാനാകും. ഇതിനുപുറമേ മറ്റ് ദ്വീപുകളിലേക്കും ഈ കപ്പൽ സർവീസ് നടത്തും.

​മൊത്തം 250 യാത്രക്കാരുമായാണ് ‘ശുഭം’ കപ്പൽ സർവീസ് നടത്തുക. ഇതിൽ ഇക്കോണമി ക്ലാസിൽ 213 പേർക്കും, ബിസിനസ് ക്ലാസിൽ 27 പേർക്കും, ഉയർന്ന ക്ലാസിൽ 10 പേർക്കുമാണ് യാത്രാസൗകര്യം ഒരുക്കിയിട്ടുള്ളത്. കപ്പൽ സർവീസ് പുനരാരംഭിക്കുന്നത് മലബാർ മേഖലയിലുള്ളവർക്കും ദ്വീപ് നിവാസികൾക്കും ഒരുപോലെ ആശ്വാസകരമാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe