നീറ്റ് പുനപരീക്ഷ, ടെലഗ്രാം ചാനലുകൾക്ക് എതിരെ നടപടി. 50ലേറെ ടെലിഗ്രാം ചാനലുകൾ ബ്ലോക്ക് ചെയ്തു. പൊലീസിനും സൈബർ ക്രൈം വിഭാഗത്തിനും പരാതി നൽകി. ചോർന്ന ചോദ്യപേപ്പർ എന്ന പേരിലുള്ള ഉള്ളടക്കം പ്രചരിപ്പിച്ചതിനാണ് നടപടി. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടക്കും. പരീക്ഷാ നടത്തിപ്പ് അട്ടിമറിക്കാനോ ക്രമക്കേടുകൾ നടത്താനോ ശ്രമിക്കുന്നവർക്കെതിരെ അതിശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ കർശന മുന്നറിയിപ്പ് നൽകി.
കാബിനറ്റ് സെക്രട്ടറി ടി.വി സോമനാഥന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയത്. നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടർ ജനറൽ അഭിഷേക് സിങ്ങും യോഗത്തിൽ പങ്കെടുത്തു.പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും കൃത്യമായ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും സുതാര്യവും സുരക്ഷിതവുമായ രീതിയിൽ പരീക്ഷ പൂർത്തിയാക്കണമെന്നും ക്യാബിനറ്റ് സെക്രട്ടറി ടി.വി സോമനാഥൻ നിർദേശിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളും ജില്ലാ ഭരണകൂടങ്ങളും സംയുക്തമായാണ് പുനപരീക്ഷക്കുള്ള ഒരുക്കങ്ങൾ നടത്തുന്നത്. പരീക്ഷയുടെ സുതാര്യത തകർക്കാനോ തടസ്സങ്ങൾ സൃഷ്ടിക്കാനോ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കെതിരെയും നിയമത്തിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
