തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ കാലവർഷത്തിൽ കുറഞ്ഞ മഴലഭ്യതയാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ റിപ്പോർട്ട്. കാലവർഷം തുടങ്ങി മൂന്ന് മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് ശരാശരി 21 ശതമാനം മഴയുടെ കുറവാണ് റിപ്പോർട്ട് ചെയ്തത്. സാധാരണ കണക്കുകൾ പ്രകാരം ഓഗസ്റ്റ് 30 വരെ ലഭിക്കേണ്ടത് 1735.2 മില്ലീമീറ്റർ മഴയാണെങ്കിൽ, നിലവിൽ 1365.4 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. വയനാട്, ഇടുക്കി ജില്ലകളിലാണ് മഴക്കുറവ് ഏറ്റവും രൂക്ഷമായി തുടരുന്നത്. മഴ ഏറ്റവും കുറവ് ലഭിച്ച വയനാട് ജില്ലയിൽ 51 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ഇടുക്കിയിൽ 45 ശതമാനവും കൊല്ലത്ത് 30 ശതമാനവും തൃശ്ശൂരിൽ 27 ശതമാനവും പാലക്കാട് 26 ശതമാനവും മഴക്കുറവുണ്ടായി.
സെപ്റ്റംബർ ആദ്യവാരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ടെങ്കിലും, മാസത്തിൽ പൊതുവേ സാധാരണയേക്കാൾ കുറവ് മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. എൽ നിനോ പ്രതിഭാസം ശക്തമായി തുടരുന്നത് സംസ്ഥാനത്തെ മഴലഭ്യതയെ പ്രതികൂലമായി ബാധിക്കുകയാണ്. കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം പതിവിലും ചൂടാകുന്ന സ്വാഭാവിക കാലാവസ്ഥാ രീതിയാണ് എൽ നിനോ. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സമുദ്രോപരിതല താപനില ഉയരുന്നത് കടുത്ത വരൾച്ചയ്ക്കും അപ്രതീക്ഷിതമായ മഴയ്ക്കും വഴിവെക്കുന്നു. മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന ഈ അസ്വാഭാവിക മാറ്റങ്ങളാണ് നിലവിലെ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണം.
