തിരുവനന്തപുരം: ലഹരി ഉപയോഗം തടയാൻ അധ്യാപകർക്ക് കുട്ടികളുടെ ബാഗുകൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളുടെ അന്തസ്സിന് ക്ഷതമേൽക്കുന്ന ബാഗ് പരിശോധന നേരത്തെ ബാലാവകാശ കമ്മീഷൻ ലംഘിച്ചതാണ്. എന്നാൽ ലഹരി ഉപയോഗിക്കുന്നുവെന്ന് തോന്നിയാൽ വിദ്യാർത്ഥികളുടെ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാമെന്നും ഇതിൽ നടപടിയുണ്ടാകില്ലെന്നും മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കി. മയക്കുമരുന്ന് വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് നോ ടു ഡ്രഗ്സ് അഞ്ചാം ഘട്ടത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സിന്തറ്റിക് ലഹരി ഉപയോഗം ആശങ്കാജനകമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുതുതലമുറയിലെ ചിലർ ഇത് ഉപയോഗിക്കുന്നുണ്ട്. ലഹരി മാഫിയ സ്കൂൾ കുട്ടികളെ വലിയ തോതിൽ ലക്ഷ്യമിടുന്നുണ്ട്. സാമൂഹിക മാധ്യമങ്ങൾ മാഫിയയുടെ വിപണന കേന്ദ്രങ്ങളായി മാറുകയാണ്. കുട്ടികളുമായും യുവാക്കളുമായും ബന്ധം സ്ഥാപിക്കാൻ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നു. സൗഹൃദം നടിച്ച് ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിലരുടെ വീട്ടിലെ സ്ഥിതി കുട്ടികളെ കെണിയിൽ വീഴാൻ ഇടയാക്കുന്നു. കുട്ടികൾക്കായി വല വിരിക്കാൻ തക്കം പാർക്കുന്ന മാഫിയയെ തളർത്തണം. രക്ഷിതാക്കൾ കുട്ടികൾക്ക് സ്നേഹ പൂർണമായ നിയന്ത്രണം നൽകണം. മുതിർന്നവർ ലഹരി ഉപയോഗം ഒഴിവാക്കി മാതൃകാപരമായി ജീവിക്കണം. ലഹരി ഉപയോഗിക്കുന്ന കുട്ടിയെ ഒറ്റപെടുത്താതെ ചികിത്സ നൽകണം. ലഹരി ഉപയോഗിക്കുന്നതായി സംശയമുണ്ടായാൽ കുട്ടികളുടെ ബാഗ് അധ്യാപകർ പരിശോധിക്കണം. ഇതിന് ഒരു മടിയും കാണിക്കരുത്. ഇതിന്റെ പേരിൽ ഒരു നടപടിയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.