കാസര്‍കോട്; അഹമ്മദാബാദ് ആകാശദുരന്തത്തിൽ മരിച്ച മലയാളി, രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ ലൈംഗികമായി അധിക്ഷേപിച്ച് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രൻ. അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാർ അശ്ലീല കമന്റുകൾ ഇട്ടത്. ഇത് വാർത്ത ആയതോടെ ഇയാളെ സർവ്വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു
വിമാനദുരന്തത്തിൽ അനുശോചിച്ച് ഇദ്ദേഹം ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റിൽ യുവതിക്കെതിരെ ജാതി അതിക്ഷേപം നടത്തിയിരുന്നു. ഈ പോസ്റ്റിന് താഴെയാണ് പിന്നീട് ലൈംഗിക അധിക്ഷേപ കമൻ്റുകൾ ഇട്ടത്. ഇതോടെ ഇയാൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനം ഉണ്ടായി. വാർത്ത വന്നതോടെ റവന്യൂമന്ത്രി കെ. രാജൻ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
മുൻമന്ത്രിയും എംഎൽഎയുമായ ഇ ചന്ദ്രശേഖരനെതിരെ അധിക്ഷേപ പോസ്റ്റിട്ടതിന് നേരത്തെയും ഇയാൾ സസ്പെൻഷനിൽ ആയിരുന്നു. 2024 സെപ്റ്റംബറിലാണ് അധിക്ഷേപ പോസ്റ്റിട്ടതും നടപടി നേരിട്ടതും. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുമ്പ് മാത്രമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. വീണ്ടും സസ്പെൻഷനിൽ ആയതോടെ ഇയാളെ സർവീസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഇദ്ദേഹം നേരത്തേയും നിരവധിതവണ ജാതീയ അധിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് പരാതി