നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ് എന്നിവരെ മത്സരിപ്പിക്കേണ്ടതില്ലെന്ന കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാണ് ഒരു വിഭാഗം നേതാക്കളെയും അണികളെയും ചൊടിപ്പിച്ചിരിക്കുന്നത്.
അനുഭവസമ്പത്തുള്ള ജനകീയ മുഖങ്ങളെ മാറ്റിനിർത്തുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന വിമർശനമാണ് ഇവർ ഉയർത്തുന്നത്. 47 മണ്ഡലങ്ങളിലെ പട്ടികയാണ് കഴിഞ്ഞ ദിവസം ബിജെപി കേന്ദ്രങ്ങൾ പുറത്തുവിട്ടത്.
സ്ഥാനാർത്ഥി നിർണ്ണയത്തിന് പുറമെ സീറ്റ് വിഭജനത്തെച്ചൊല്ലിയും പാർട്ടിയിൽ വലിയ അതൃപ്തി പുകയുന്നുണ്ട്. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് വിട്ടുനൽകിയതാണ് പ്രതിഷേധത്തിന് കാരണമായത്.
പ്രത്യേകിച്ച്, ശബരിമല ഉൾപ്പെടുന്ന നിർണ്ണായകമായ റാന്നി മണ്ഡലം ട്വന്റി-20ക്ക് നൽകിയതിനെതിരെ പ്രാദേശിക നേതൃത്വം പരസ്യമായി രംഗത്തെത്തി. ഹൈന്ദവ വോട്ടുകൾക്ക് മുൻതൂക്കമുള്ള റാന്നി പോലുള്ള സീറ്റുകൾ വിട്ടുനൽകിയത് പാർട്ടിയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഒരു വിഭാഗം നേതാക്കൾ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
