പത്തനംതിട്ട: ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന് മുൻവശം നിയമവിരുദ്ധമായി ലൈറ്റുകൾ ഘടിപ്പിച്ചതിന് 5000 രൂപയും പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപയുമാണ് പിഴ ചുമത്തിയത്.
പത്തനംതിട്ട മെഴുവേലി സ്വദേശി അമലിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് പിഴ ചുമത്തിയത്. വാഹനത്തിന്റെ സ്പെയർപാർട്സ് വാങ്ങാൻ പോകവേ ആണ് വാഹന പരിശോധന നടത്തി പിഴ ചുമത്തിയത്. അതേസമയം പെറ്റി അടയ്ക്കാൻ തയ്യാറാണെന്നാണ് വാഹനവുമായി ബന്ധപ്പെട്ടവർ പറയുന്നത്. നിയമം എല്ലാവർക്കും ബാധകമാണെന്ന് തന്നെയാണ് തങ്ങൾക്കും പറയാനുള്ളത്. എന്നാൽ ദുരിതാശ്വാസ പ്രവർത്തനം നടക്കുന്നതിന് ഇടയിൽ പിഴ വന്നത് വേദനിപ്പിച്ചു. രണ്ട് ലൈറ്റുകൾ മുന്നിൽ ഘടിപ്പിച്ചത് വെറുതെ ഷോയ്ക്കാണെന്നും അതിൽ വയർ കണക്ട് ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.
കോഴഞ്ചേരിയിൽ ഓഫ് റോഡ് വാഹനങ്ങളുടെ ദുരിതാശ്വാസ പ്രവർത്തനത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു. പ്രളയബാധിതരെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിനും കുടിവെള്ളം, ഭക്ഷണം എന്നിവ എത്തിക്കുന്നതിനും ഓഫ് റോഡ് വാഹനങ്ങൾ ഉപയോഗിച്ചിരുന്നു.
