ലഖ്നോ: ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. കൃഷിയിടത്തിന് നടുവിലുള്ള വീട്ടിൽ വെള്ളിയാഴ്ചയാണ് സ്ഫോടനമുണ്ടായത്. ഗ്യാസ് സിലിണ്ടറാണ് സ്ഫോടനത്തിന് കാരണമെന്നാണ് സൂചനയെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് പൊലീസും ഫയർഫോഴ്സും ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ പൊലീസിനെ സഹായിക്കാനായി രംഗത്തുണ്ട്. ഇതുവരെ നാല് മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് പൊലീസ് അറിയിച്ചു. അഭിഷേക്(20), റായിസ്(40), അഹദ്(5), വിനോദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
സിലിണ്ടർ പൊട്ടിതെറിച്ച് വീടുതകർന്നുവെന്ന ഫോൺകോൾ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പൊലീസിന് ലഭിക്കുന്നത്. കോട്വാലി നഗർ ഏരിയിൽ നിന്നാണ് ഫോൺകോൾ ലഭിച്ചതെന്നും പൊലീസ് വ്യക്തമാക്കി. തകർന്ന വീട്ടിൽ നിന്നും ചില സിലിണ്ടറുകൾ കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് ടീമും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കേസിൽ എല്ലാ വശവും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.