കോഴിക്കോട്: കനത്ത മഴയിലും ചുഴലിക്കാറ്റിലും ജില്ലയിൽ വ്യാപകമായ വെള്ളക്കെട്ടും നാശനഷ്ടങ്ങളും. കുറ്റ്യാടി ജലവൈദ്യുത പദ്ധതി കെഎസ്ഇബിയുടെ കക്കയം ഡാമിൽ ജലനിരപ്പ് 2487 അടിയിലെത്തിയതോടെ ഇന്നലെ രാത്രി 7.13ന് 2 ഷട്ടറുകളും 15 സെന്റി മീറ്റർ തുറന്നു. രാത്രി 10ന് 30 സെന്റിമീറ്ററായി ഉയർത്തി (ഒരടി). കരിയാത്തുംപാറ, കുറ്റ്യാടി പുഴത്തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു കലക്ടർ നിർദേശിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൃഷ്ടി പ്രദേശത്തു കനത്ത മഴയും ബാണാസുരസാഗർ അണക്കെട്ടിൽ നിന്നു ടണൽ മാർഗം വെള്ളം എത്തിയതുമാണു കക്കയം ഡാമിൽ ജലനിരപ്പ് വർധിക്കാൻ കാരണമായത്.
മുക്കം ചെറുവാടി സ്റ്റേഡിയം വെള്ളത്തിൽ മുങ്ങി. ഇരുവഞ്ഞി, ചാലിയാർ പുഴകൾ കരകവിഞ്ഞതോടെ പുൽപറമ്പ്, കൂളിമാട്, ചേന്ദമംഗല്ലൂർ, മംഗലശ്ശേരി, പുൽപറമ്പ്, നായർകുഴി റോഡുകളിൽ വെള്ളം കയറി. ചെറുപുഴയിൽ ചെറിയ തോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ചെത്തുകടവ് മിനി സ്റ്റേഡിയത്തിൽ വെള്ളം കയറി. തിരുവമ്പാടി – വഴിക്കടവ് പാലത്തിനു താഴ്ഭാഗത്തു പുഴത്തീരം ഇടിഞ്ഞു. വഴിക്കടവ് റോഡിന്റെ വശത്തെ തിണ്ടിടിഞ്ഞ് റോഡിലേക്കു വീണു. പുഴകൾ കരകവിഞ്ഞ് ചെറുവാടിയിലെ കൊടിയത്തൂർ പഞ്ചായത്ത് സ്റ്റേഡിയം വെള്ളത്തിൽ മുങ്ങി. മാവൂരിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. 4 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വേളം കൂളിക്കുന്നിൽ വീടിനു മുകളിൽ പ്ലാവ് വീണു.
പെരുവണ്ണാമൂഴി ഡാം റിസർവോയറിലും ജലനിരപ്പ് ഉയർന്നു
പെരുവണ്ണാമൂഴി ഡാം റിസർവോയറിലും കനത്ത മഴയിൽ ജലനിരപ്പ് വർധിച്ചു. ഇന്നലെ ജലനിരപ്പ് 39.11 മീറ്റർ ആണ്. 2024 ജൂൺ 26ന് 38.22 മീറ്റർ ജലമാണ് ഡാമിൽ ഉണ്ടായിരുന്നത്. ഡാം വൃഷ്ടി പ്രദേശത്ത് ഇന്നലെ 87.3 എംഎം മഴ ലഭിച്ചു. ഡാമിന്റെ 4 ഷട്ടറുകളും 3 മീറ്റർ ഉയരത്തിൽ തുറന്ന് കുറ്റ്യാടി പുഴയിലേക്ക് വെള്ളം ഒഴുക്കുന്നുണ്ട്. കൂരാച്ചുണ്ടിൽ ചുഴലിക്കാറ്റിൽ വീടുകൾക്കു നാശനഷ്ടങ്ങളുണ്ടായി.
ചാലിയാറിലെ കുത്തൊഴുക്കിൽ 9 വള്ളങ്ങൾ ഒഴുകിപ്പോയി
ബേപ്പൂർ∙ കനത്ത മഴയ്ക്കിടെ ചാലിയാറിലെ കുത്തൊഴുക്കിൽ ബേപ്പൂർ ഹാർബർ പരിസരത്ത് നിർത്തിയിട്ട 9 യന്ത്രവൽകൃത വള്ളങ്ങൾ ഒഴുകിപ്പോയി. ഇന്നലെ പുലർച്ചെയാണു സിൽക്കിനു സമീപം നദിയിൽ നിർത്തിയിട്ട വള്ളങ്ങൾ നങ്കൂരം ഇളകി കൂട്ടത്തോടെ കടലിലേക്ക് ഒഴുകിയത്. മാറാട് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള നഷാത്ത് സഫീനത്ത്, അലിയാർ, അൽഹംദ്, മഷ്റൂക്, മബ്റൂക്, ഇബ്രാഹിം ബാദുഷ, ജിഫ്രിയ, മർഹബ, ആനങ്ങാടി സ്വദേശികളുടെ ബർക്കത്ത് എന്നീ വള്ളങ്ങളാണ് ഒഴുക്കിൽപെട്ടത്.
നിയന്ത്രണമില്ലാതെ ഒഴുകുന്നതിനിടെ ഇവ തമ്മിൽ ഉരസി യാനങ്ങൾക്കു ചെറിയ തോതിൽ നാശമുണ്ടായി.വള്ളങ്ങൾ കൂട്ടമായി ഒഴുകിപ്പോകുന്നതു ശ്രദ്ധയിൽപെട്ട ചാലിയത്തെയും ബേപ്പൂരിലെയും മത്സ്യത്തൊഴിലാളികളുടെ തക്കസമയത്ത് ഇടപെട്ടതിനാൽ യാനങ്ങൾ പുലിമുട്ടിൽ ഇടിച്ച് തകരുന്നത് ഒഴിവാക്കാനായി. രക്ഷാപ്രവർത്തനത്തിനിടെ കടലിൽ വീണ ചാലിയം വടക്കകത്ത് ഷെരീഫ് (24), കപ്പലങ്ങാടി നാദിർഷ (30)എന്നിവരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.