ന്യൂഡൽഹി: അതിശൈത്യവും കനത്ത മൂടൽ മഞ്ഞും രാജ്യതലസ്ഥാനത്തെ ജനജീവിതത്തെ ബാധിക്കുന്നു. ഇന്ന് രാവിലെ ഡൽഹിയിലെ കാഴ്ചാപരിധി ഏറ്റവും കുറഞ്ഞ നിരക്കിലായി. ഇതോടെ, റോഡുകളിൽ വാഹനങ്ങൾക്ക് വളരെ പതുക്കെ സഞ്ചരിക്കേണ്ടിവന്നു. 29 ട്രെയിനുകൾ വൈകിയോടുകയാണ്.ഉത്തരേന്ത്യയിലാകെ മൂടൽമഞ്ഞിന്‍റെ സാഹചര്യമാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പഞ്ചാബിലെ ഭട്ടിൻഡയിൽ പൂജ്യം കാഴ്ചാപരിധിയാണ് ഇന്ന് രാവിലെയുണ്ടായത്.
കനത്ത ശൈത്യം ഉത്തരേന്ത്യയിൽ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. തണുപ്പില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് താമസിക്കാൻ ഡല്‍ഹി സര്‍ക്കാര്‍ ഇരുന്നൂറോളം നൈറ്റ് ഷെല്‍റ്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. 22,000 പേര്‍ക്ക് താമസിക്കാവുന്ന ഷെല്‍ട്ടറുകളാണ് ഒരുക്കിയിരിക്കുന്നതെന്നും ഇവര്‍ക്ക് രണ്ടു നേരത്തെ ഭക്ഷണം നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ശീതതരംഗം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. യു.പി, പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങൾ ശൈത്യകാല അവധി നീട്ടി.