കരുനാഗപ്പള്ളി : കുരുതിക്കളം ആയി മാറുന്ന ദേശീയപാതയിൽ ബാരിക്കേഡിൽ ഇരുചക്ര വാഹനം ഇടിച്ചു കയറി ആശുപത്രി ജീവനക്കാരൻ മരിച്ചു . അപകടം നടന്ന മണിക്കൂറുകളോളം യുവാവ് നടുറോഡിൽ കിടന്നു. ബാരിക്കേഡിൽ തലയിടിച്ചു കിടക്കുന്ന യുവാവിനെ ആദ്യം കണ്ടത് മാധ്യമം ദിനപത്രം ഫീൽഡ് സ്റ്റാഫാണ് .
ചൊവ്വാഴ്ച വെളുപ്പിന് മൂന്ന് മണിയോടെയാണ് സംഭവം .ചവറ കൊറ്റൻകുളങ്ങര പഞ്ചായത്തു ഓഫീസിനു വടക്ക് മുരുകാലയത്തിൽ പരമേശ്വരൻ പിള്ള -കമലാദേവി ദമ്പതികളുടെ മകൻ പ്രകാശ് (50) ആണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു വരവേ ദേശീയ പാതയിൽ ചവറ പാലത്തിനു സമീപം ആയിരുന്നു അപകടം .
പ്രകാശ് സഞ്ചരിച്ച ബൈക്ക് അലക്ഷ്യമായി റോഡിൽ വെച്ചിരുന്ന കോൺക്രീറ്റ് ഡിവൈഡറുകളിൽ ഇടിച്ചു കയറിയാണ് അപകടം നടന്നത് .കൊല്ലത്തു നിന്നും കരുനാഗപ്പള്ളിയിലേക്കു വന്ന മാധ്യമം സർക്കുലേഷൻ സ്റ്റാഫ് കരുനാഗപ്പള്ളി സ്വദേശി സലിം ആണ് അപകടത്തിൽ പെട്ടു കിടക്കുന്നയാളിനെ കണ്ടത്. .ഉടൻ തന്നെ ചവറ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസെത്തി ഇയാളെ നീണ്ടകര ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കു മുന്നേ മരണം സംഭവിച്ചു എന്ന് ഡോക്ടർ സ്ഥിരീകരിക്കുകയായിരുന്നു .
ഭാര്യ : ഗീതാകുമാരി ,പ്രണവ് ഏക മകൻ ആണ് . കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം മേൽ നടപടികൾക്ക് ശേഷം ചവറയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും . ചവറ പൊലീസ് കേസെടുത്തു.