പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി കീഴൂർ ചൊവ്വ വയലിനു സമീപമുള്ള ഇലഞ്ഞി കുളങ്ങരയിലെ ‘പിലാത്തറമേളം’ ശ്രദ്ധേയമായി. ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച വാതിൽ കാപ്പ വരുടെ ആറാട്ട് എഴുന്നള്ളത്ത് ഇലഞ്ഞിക്കുളങ്ങരയിലെ പിലാത്തറയിൽ എത്തിയശേഷം ഭഗവാൻറെ തിടമ്പ് പിലാത്തറയിൽ പീഠത്തിൽ ഇറക്കിവെച്ച ശേഷമാണ് മേളം ആരംഭിച്ചത്. രാത്രി 10.30ന് തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരുടെ നേതൃത്വത്തിൽ അമ്പതിൽപരം വാദ്യകലാകാരന്മാർ മേളത്തിൽ പങ്കാളികളായി.കലാമണ്ഡലം ശിവദാസന്മാരാർ മേള പ്രമാണിയായി.ചെമ്പട കൊട്ടി പതികാലത്തിൽ തുടങ്ങി അഞ്ച് കാലങ്ങളും പൂർത്തിയാക്കി മേളം പരി യവസാനിക്കുമ്പോൾ സമയം 11.30 ആയിരുന്നു.

ഇലഞ്ഞിക്കുളങ്ങരയിലെ ആലിൻ ചുവട്ടിൽ തടിച്ചുകൂടിയ മേളം ആസ്വാദകർ ആകാശത്തിൽ താളമിട്ടു ആർപ്പുവിളികളുമായി വാദ്യക്കാരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. 11.30ന് മേളം അവസാനിക്കുമ്പോൾ കീഴൂർ ചൊവ്വയലിൽ രണ്ടാമത്തെ വെടിക്കെട്ടിന് തിരികൊളുത്തിയിരുന്നു. പിലാത്തറമേളം ആസ്വദിക്കാൻ നാടിൻറെ നാനാഭാഗത്തുനിന്നും നൂറുകണക്കിന് മേളം പ്രേമികൾ എത്തിയിരുന്നു.
