കെഎസ്ആർസി ഓർഡിനറി ബസ്സുകളിൽ വനിതകൾക്കായുള്ള സൗജന്യ യാത്ര നാളെ മുതൽ. മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിവസം ബസ്സിലെ ജീവനക്കാർ വനിതകളായിരിക്കും. അതേസമയം ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് സിപിഐഎം തീരുമാനം. ആളെ പറ്റിക്കുന്ന പരിപാടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിക്കുന്നു. ചരിത്രപരമായ വിഡ്ഢിത്തമെന്നാണ് ബഹിഷ്കരണ പ്രസ്താവനയ്ക്ക് ഗതാഗത മന്ത്രിയുടെ മറുപടി.
യുഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാകുന്നു. നാളെ മുതൽ പ്രിയദർശിനി സൗജന്യ കെഎസ്ആർടിസി ഓർഡിനറി ബസുകൾ നിരത്തിൽ ഓടിത്തുടങ്ങും. തിരുവനന്തപുരം സെൻട്രൽ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടന ബസ് ഫ്ലാഗ് ഓഫ് ചെയ്യും . തമ്പാനൂർ മുതൽ സെക്രട്ടറിയേറ്റ് വരെയാണ് മുഖ്യമന്ത്രി ബസ്സിൽ യാത്ര ചെയ്യുക . ആനുകൂല്യം ലഭിക്കുന്ന സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും നാളെ മുതൽ സീറോ ഫെയർ ടിക്കറ്റുകളാണ് ലഭിക്കുക. ഓർഡിനറി ബസ്സുകളെ തിരിച്ചറിയാൻ പ്രിയദർശിനി സ്റ്റിക്കറുകൾ ബസ്സുകളിൽ പതിച്ചിട്ടുണ്ട്. എന്നാൽ യുഡിഎഫ് സർക്കാർ പറഞ്ഞതല്ല നടപ്പിലാക്കിയത് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
പരിപാടിയിൽ നിന്നും വിട്ടു നിന്നാൽ എൽഡിഎഫിന് ബസ് മിസ്സാകുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനും അഭ്യർഥിച്ചു. നിലവിൽ പതിച്ചിരിക്കുന്ന പ്രിയദർശിനി സ്റ്റിക്കറുകൾക്ക് പകരം പുതിയ ലോഗോയും കെഎസ്ആർടിസി തയ്യാറാക്കുന്നുണ്ട്. അതേസമയം കെഎസ്ആർടിസിക്ക് നൽകാനുള്ള പണം ബാങ്ക് വഴി ഓവർ ഡ്രാഫ്റ്റായി നൽകാനാണ് സർക്കാർ തീരുമാനം. സൗജന്യ യാത്ര പദ്ധതി കെഎസ്ആർടിസിക്ക് ബാധ്യതയാവില്ലെന്നും സർക്കാരിന്റെ ഗ്യാരണ്ടി.
