വിവിധ കോടതി സേവനങ്ങൾക്കുള്ള ഫീസ് വർദ്ധിപ്പിച്ച സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം. ഫീസ് വർദ്ധനവിനെതിരെ
ഹൈക്കോടതിയിലെ അഭിഭാഷക സംഘടന സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഫീസ് വർദ്ധനവിൽ അപാകതയില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
1959ലെ കേരള കോടതി ഫീസ് ആൻഡ് സ്യൂട്ട് വാലുവേഷൻ ആക്ട് ഭേദഗതിയിലൂടെ ഫീസ് വർദ്ധിപ്പിച്ച സർക്കാർ നടപടിയാണ് ഹർജിയിൽ അഭിഭാഷക സംഘടന ചോദ്യം ചെയ്തിരുന്നത്. വർദ്ധനവ് അന്യായവും അനുചിതവും ആണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഹർജി തള്ളിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സർക്കാർ നടപടി ശരിവെച്ചു.
ഫീസ് വർദ്ധനവിൽ അപാകതയില്ലെന്ന് കോടതി വ്യക്തമാക്കി. ഫീസ് വർദ്ധനവിനും നിയമഭേദഗതിക്കും സർക്കാരിന് അധികാരം ഉണ്ട്. രണ്ട് ദശാബ്ദമായി കേരളത്തിൽ കോടതി ഫീസ് വർദ്ധിപ്പിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. നീതിപാലന വ്യവസ്ഥയുടെ ചിലവിൽ ഉണ്ടായ വർദ്ധനവും കോടതി ചൂണ്ടിക്കാട്ടി.
ഫീസ് വർദ്ധനവിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ് അസോസിയേഷൻ സംഘടിപ്പിച്ചത്. കോടതി ബഹിഷ്കരണം ഉൾപ്പെടെയുള്ള സമരങ്ങൾക്ക് പിന്നാലെയാ സംഘടന പൊതുതാത്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹർജി കോടതി തള്ളിയത് സർക്കാരിനെതിരെ നിരന്തര സമരം സംഘടിപ്പിച്ച അഭിഭാഷക സംഘടനാ നേതൃത്വത്തിന് തിരിച്ചടിയായി. റിട്ടയേർഡ് ജസ്റ്റിസ് വി കെ മോഹനൻ കമ്മീഷൻ്റെ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ കോർട്ട് ഫീസുകൾ വർദ്ധിപ്പിച്ചത്.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            