കോഴിക്കോട്ട് വീണ്ടും വൻ ലഹരിവേട്ട ; രണ്ടുപേർ പിടിയിൽ

news image
Jun 28, 2025, 3:25 am GMT+0000 payyolionline.in

കോഴിക്കോട് ∙ കോഴിക്കോട്ട് വീണ്ടും വൻ ലഹരിവേട്ട. ലക്ഷദ്വീപ് സ്വദേശിയുൾപ്പെടെ രണ്ടുപേരിൽനിന്ന് 20 ഗ്രാം എംഡിഎംഎയും ഒരു കിലോ ഹഷീഷ് ഓയിലും കണ്ടെടുത്തു. പൂവാട്ടുപറമ്പ് ആനക്കുഴിക്കര അയ്യപ്പൻചോല എൻ.പി ഷാജഹാൻ (40) ലക്ഷദ്വീപ് സ്വദേശിയും ബേപ്പൂർ കല്ലുങ്ങൽ വാടക വീട്ടിൽ താമസിക്കുന്ന മുഹമ്മദ് റാസി (23) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും നടക്കാവ് പൊലീസും ചേർന്ന് പിടികൂടിയത്.

 

പിടിയിലായ ഷാജഹാൻ മുൻപും സമാനമായ കേസുകളിൽ പ്രതിയാണ്. ഒഡീഷയിൽ നിന്നും 120 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിലും പിടിച്ചുപറി, മോഷണം തുടങ്ങിയ കേസുകളും ഇയാൾക്കെതിരെ ഉണ്ട്. പിടിയിലായ മുഹമ്മദ് റാസി നടക്കാവിലും തിരൂർ ചെമ്മങ്ങാട്ടും വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസുകളിൽ പ്രതിയാണ്. പിടിച്ചെടുത്ത എംഡിഎംഎ, ഹഷീഷ് ഓയിൽ എന്നിവയ്ക്ക് ചില്ലറ വിപണിയിൽ 5 ലക്ഷത്തോളം രൂപ വില വരും.

 

കോഴിക്കോടുനിന്നും ഷാജഹാൻ ബെംഗളൂരുവിലെത്തിയാണ് എംഡിഎംഎ വാങ്ങിയിരുന്നത്. തുടർന്ന് നേരെ വിശാഖപട്ടണത്തിലേക്ക് പോകുകയും ശേഷം മുഹമ്മദ് റാസിയെ വിളിച്ചു വരുത്തി ഒഡീഷയിൽ നിന്ന് ഹഷീഷ് ഓയിലും സംഘടിപ്പിച്ച ശേഷം തിരിച്ച് ട്രെയിൻ മാർഗം കോഴിക്കോടെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും ലഹരിമരുന്ന് മൊത്തമായി കൊണ്ടുവന്ന് ജില്ലയിലെ പല സ്ഥലങ്ങളിലേക്കും എത്തിച്ചു കൊടുക്കുകയും ചില്ലറ വിൽപന നടത്തുകയും ചെയ്യുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണികളാണ് ഇവർ. സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിലും യുവജനങ്ങൾക്കിടയിലും ഇതരസംസ്ഥാന തൊഴിലാളികൾക്കും മറ്റും വിൽപന നടത്തുകയും ഇത്തരത്തിൽ സമ്പാദിക്കുന്ന പണം ആർഭാടജീവിതത്തിന് ഉപയോഗിക്കുകയുമായിരുന്നു പ്രതികൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe