കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാമിക് കോംപ്ലക്സിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ട്രോങ്ങ് റൂം തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ അട്ടിമറി ആരോപണം ആവർത്തിച്ച് യുഡിഎഫ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നതായും സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്നും എം.കെ. രാഘവൻ എം.പി, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ എന്നിവർ ആരോപിച്ചു. സ്ട്രോങ്ങ് റൂമിന് സമീപമുള്ള സ്പെയർ റൂം അടയ്ക്കണമെന്നും സുരക്ഷാ ചുമതല പൂർണ്ണമായും ബിഎസ്എഫിനെ ഏൽപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
അതേസമയം, പോളിംഗ് രേഖകൾ സൂക്ഷിച്ച മുറി തുറക്കുന്ന കാര്യം റിട്ടേണിംഗ് ഓഫീസർ തന്നെ വിളിച്ച് അറിയിച്ചിരുന്നതായി പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ വ്യക്തമാക്കി. രാവിലെ എട്ട് മണിയോടെയാണ് വിവരം ലഭിച്ചത്. താൻ എത്തുമ്പോഴേക്കും നടപടികൾ തുടങ്ങിയിരുന്നുവെന്നും യുഡിഎഫ് ഏജന്റിന്റെ സാന്നിധ്യത്തിലാണ് മുറി തുറന്നതെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.
പോളിംഗ് സാമഗ്രികൾ സൂക്ഷിച്ചിരുന്ന മുറിയാണ് തുറന്നതെന്നും സ്ട്രോങ്ങ് റൂം സുരക്ഷിതമാണെന്നുമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പേരാമ്പ്ര മണ്ഡലത്തിലെ പോളിംഗ് രേഖകളുടെ പരിശോധനയ്ക്കായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് മുറി തുറന്നത്. നടപടിക്രമങ്ങളിലെ ആശയക്കുഴപ്പമാകാം പരാതിക്ക് കാരണമെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിലേക്ക് ആരും പ്രവേശിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ ആവർത്തിച്ചു വ്യക്തമാക്കുമ്പോഴും, സുരക്ഷാ വീഴ്ച ആരോപിച്ച് പ്രതിഷേധം തുടരുകയാണ് യുഡിഎഫ്.
