താണെ(മഹാരാഷ്ട്ര): കോവിഡ് പരിശോധന റിപ്പോർട്ടിലെ തെറ്റുമൂലം വിമാനയാത്ര മുടങ്ങിയയാൾക്ക് ലാബ് 15000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് താണെ ജില്ല ഉപഭോക്തൃതർക്ക പരിഹാര ഫോറം. 2020 ഡിസംബർ രണ്ടിന് ഭാര്യയോടും കുട്ടിയോടുമൊപ്പം ദുബൈയിലേക്ക് പോകാനിരുന്നയാൾക്കാണ് യാത്ര ചെയ്യാൻ പറ്റാതെ വന്നത്.
വിമാനയാത്രക്ക് 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. ഇതനുസരിച്ച് നവംബർ 29 നാണ് പരിശോധന നടത്തിയതെങ്കിലും ലാബ് നൽകിയ സർട്ടിഫിക്കറ്റിൽ തെറ്റായി നവംബർ 28 എന്നാണ് പ്രിന്റ് ചെയ്തിരുന്നത്. വിമാന ചാർജ് നൽകണമെന്നാവശ്യപ്പെട്ട് ലാബിനെ സമീപിച്ചെങ്കിലും നിരസിച്ചതോടെയാണ് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതി നൽകിയത്.