കോട്ടയം: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് എക്സൈസ്, പൊലീസ് സംയുക്ത പരിശോധന നടത്തുമെന്ന് കലക്ടർ ചേതൻകുമാർ മീണ. പൊതുജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലാവണം പരിശോധനയെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത മദ്യനിർമാണവും വിതരണവും തടയാൻ രൂപവത്കരിച്ച ജനകീയ സമിതിയുടെ ജില്ലതല യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടർ.
ജില്ല, താലൂക്ക് അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയതായി ഡെപ്യൂട്ടി എക്സൈസ് കമീഷണർ കെ.ആർ. അജയ് അറിയിച്ചു. വാഹന പരിശോധനക്ക് പ്രധാന റോഡുകളിൽ രണ്ടു സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്.
പൊലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധന നടത്തും. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഡി.ജെ പാർട്ടികൾ നിരീക്ഷിക്കുമെന്ന് നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജെ. തോമസ് പറഞ്ഞു. ക്രിസ്മസിന് മുമ്പ് എല്ലാ നിയോജകമണ്ഡലം തലത്തിലും ജനകീയസമിതി യോഗം ചേരണമെന്ന് കലക്ടർ നിർദേശിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ രാഗേഷ് ബി. ചിറയത്ത്, എസ്.ബി. ആദർശ്, കെ.ബി. ബിനു, വി.പി. അനൂപ് എന്നിവർ പങ്കെടുത്തു.
