തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്തയും കുടിശ്ശികയും സംബന്ധിച്ച് ഹൈക്കോടതിയിൽ നിലവിലുള്ള ഹരജിയിൽ ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് കോടതിയിൽ സത്യവാഗ്മൂലം നൽകിയത് സർക്കാറിന്റെ ഇരട്ടാത്താപ്പാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.
ഇതു സംബന്ധിച്ച വാർത്ത പുറത്തുവന്നപ്പോൾ ജാള്യത മറച്ചുവയ്ക്കാനാണ് വാർത്താ സമ്മേളനം നടത്തി ധനമന്ത്രി തകിടം മറിഞ്ഞത്. ധനമന്ത്രിയുടെത് ഇരട്ടത്താപ്പാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അതിൽ ആർക്കും ആശങ്ക വേണ്ടെന്നുമാണ് മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞത്. എങ്കിൽ പിന്നെ ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് കോടതിയിൽ എന്തിനാണ് സത്യവാങ്മൂലം നൽകിയതെന്നും അദ്ദേഹം ചോദിച്ചു. സർക്കാറിന്റെ നിലപാടിൽ ജീവനക്കാർ ആശങ്കാകുലരാണ്.
തൊഴിലാളികളുടെ അവകാശ സംരക്ഷകരെന്ന പേരിൽ അധികാരത്തിലേറിയവർ ഡി.എ പോലും ജീവനക്കാരുടെ അവകാശമല്ലെന്ന് ഇപ്പോൾ പറയുന്നതു വർഗ വഞ്ചനയാണ്. സർക്കാർ അറിയാതെയാണ് ഇത്തരമൊരു സത്യവാങ്മൂലം കോടതിയിൽ നൽകിയതെന്ന ഒരു വിഭാഗം ഭരണാനുകൂല ജീവനക്കാരുടെ വാദം അപഹാസ്യമാണെന്നും ചെന്നിത്തല പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
