ഗുരുവായൂർ: ഉത്സവത്തിന്റെ ആറാം വിളക്കുദിനമായ വ്യാഴാഴ്ച മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും. നടുവിൽ 191 സ്വർണപ്പൂക്കളുടെ നടുവിൽ കൃഷ്ണൻ മുരളികയൂതിനിൽക്കുന്ന ഗോളക, അതിനുചുറ്റും പ്രഭാമണ്ഡലം, മുകളിൽ വ്യാളീമുഖം, ഇരുവശങ്ങളിലായി ദശാവതാരരൂപങ്ങൾ എന്നിവയ്ക്കു പുറമേ, ഇളക്കത്താലി, പൂക്കൾ, ചെറു കുമിളകൾ തുടങ്ങിയവകൊണ്ട് അലങ്കൃതമായതാണ് സ്വർണക്കോലം. ക്ഷേത്രത്തിൽ വിശേഷാവസരങ്ങളിൽ മാത്രമാണ് ഇത് പുറത്തെടുക്കാറ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയ്ക്ക് നടക്കുന്ന കാഴ്ചശ്ശീവേലിക്ക് സ്വർണക്കോലം ആനപ്പുറത്ത് എഴുന്നള്ളിക്കും. ഉത്സവം കഴിയുന്നതുവരെ പകൽ കാഴ്ചശ്ശീവേലിക്കും പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിലെ ഗ്രാമപ്രദക്ഷിണത്തിനും സ്വർണക്കോലമായിരിക്കും. ആറാംവിളക്കു ദിനത്തിലെ ശീവേലിമേളത്തിൽ ’വകകൊട്ടൽ’ എന്നൊരു പ്രയോഗമുണ്ട്. പഞ്ചാരിമേളം അടന്തയിലേക്കു മാറുന്ന സമയത്തുള്ള മേള തനിയാവർത്തനരീതിയാണ്. മേള പ്രാമാണികൻ പെരുവനം കുട്ടൻമാരാരായിരിക്കും വക കൊട്ടിപ്പകരുക.
ഉത്സവം നാലാംദിവസമായ ചൊവ്വാഴ്ച ഗ്രഹണമായതിനാൽ ചടങ്ങുകളിൽ ചില മാറ്റങ്ങളുണ്ടായി. ഉച്ചതിരിഞ്ഞുള്ള കാഴ്ചശ്ശീവേലി കഴിഞ്ഞ് വൈകീട്ട് ആറിന് ക്ഷേത്രനട അടച്ചു. രാത്രി ഏഴേകാലിന് തുറന്നശേഷമായിരുന്നു ദീപാരാധന നിർവഹിച്ചത്. ഉച്ചതിരിഞ്ഞുള്ള ദേശപ്പകർച്ചയും രാത്രിയിലെ പ്രസാദ ഊട്ടും ഉണ്ടായില്ല. രാത്രി അപ്പം, അട എന്നിവയും തയ്യാറാക്കിയില്ല.
