കോഴിക്കോട്: കേരളതീരത്തോട് ചേര്‍ന്നുള്ള അന്താരാഷ്ട്ര കപ്പല്‍ചാലില്‍ വീണ്ടും അപകടം. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്ക് കപ്പലിന് നടുക്കടലില്‍ വെച്ച് തീപിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖത്തിന് സമീപമാണ് സംഭവം. കപ്പലില്‍ 22 ഓളം ജീവനക്കാരുണ്ട് എന്നാണ് വിവരം. നേവിയും കോസ്റ്റ് ഗാര്‍ഡും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഹെലികോപ്ടര്‍, വിമാനങ്ങള്‍ എന്നിവ വഴിയുള്ള നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്.
കപ്പലിന് തീപിടിച്ചതിന് പിന്നാലെ 50 കണ്ടെയ്നറുകള്‍ കടലിലേക്ക് വീണു. കേരള തീരത്ത് നിന്ന് 120 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. അതേസമയം കപ്പലിലുണ്ടായിരുന്ന ജീവനക്കാരില്‍ ഭൂരിഭാഗം പേരും കടലില്‍ ചാടിയതായി റിപ്പോര്‍ട്ടുണ്ട്. 650 ഓളം കണ്ടെയ്നറുകളുമായി മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. വാന്‍ഹായ് 503 എന്ന സിംഗപ്പൂര്‍ ഫീഡര്‍ഷിപ്പ് ആണ് അപകടത്തില്‍പ്പെട്ടത്.
കൊച്ചി, അഴീക്കല്‍, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് നേവിയുടെയും കോസ്റ്റ്ഗാര്‍ഡിന്റേയും ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടിട്ടുണ്ട്. കപ്പലില്‍ പൊട്ടിത്തെറിയുണ്ടായി എന്നാണ് വിവരം. ഇതേ അന്താരാഷ്ട്ര ചാലിലുണ്ടായിരുന്ന മറ്റ് കപ്പലുകള്‍ക്ക് അടിയന്തര സന്ദേശം കൈമാറിയിട്ടുണ്ട്. നേവിയും കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
നാവികസേനയുടെ ഐഎന്‍എസ് സൂറത്ത് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട് എന്നാണ് വിവരം. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ വിവരം അറിഞ്ഞ ഐഎന്‍എസ് സൂറത്ത് സംഭവസ്ഥലത്തേക്ക് തിരിക്കുകയായിരുന്നു. അതേസമയം വാന്ഹാസ് 503 കപ്പലിന് സമീപം മറ്റൊരു കപ്പലുണ്ടായിരുന്നു എന്നും അവര്‍ ഈ അപകടത്തില്‍പ്പെട്ട കപ്പലിനെ അസിസ്റ്റ് ചെയ്യുന്നുണ്ട് എന്നും നാവികസേന പിആര്‍ഒ അതുല്‍ പിള്ള പറഞ്ഞു. അതേസമയം കടലിലേക്ക് ചാടിയ കപ്പല്‍ ജീവനക്കാര്‍ക്ക് അടിയന്തര ചികിത്സ നല്കാന് മുഖ്യമന്ത്രി പിണറായി വിജയന് ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് നിര്‍ദേശം നല്കി.