ചെന്നൈ: ഒഎംആറിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു പാലക്കാട് സ്വദേശിനി അടക്കം 2 ഐടി കമ്പനി ജീവനക്കാർക്കു ദാരുണാന്ത്യം. എച്ച്‌സിഎല്ലിൽ സോഫ്റ്റ്‌വെയർ എൻജീനിയർമാരായ പാലക്കാട് ഹേമാംബിക നഗർ സുരഭിലയിൽ ആർ.ലക്ഷ്മി (23), തിരുപ്പതി സ്വദേശിനി എസ്.ലാവണ്യ (23) എന്നിവരാണ് ബുധനാഴ്ച രാത്രി കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു വീട്ടിലേക്കു നടന്നുപോകുന്നതിനിടെ അമിതവേഗത്തില്‍ എത്തിയ കാർ പിന്നിൽ നിന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ഇരുവരുടെയും തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. ലക്ഷ്മി സംഭവ സ്ഥലത്തു തന്നെ മരിച്ചു. രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ലാവണ്യ ഇന്നലെ പുലർച്ചെയാണു മരിച്ചത്. കാർ ഡ്രൈവർ ഷോളിങ്ങനല്ലൂർ സ്വദേശി മോതീഷ് കുമാറിനെ (20) അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലാണു വാഹനം ഓടിച്ചതെന്നാണ് ആരോപണം.