കോഴിക്കോട്: സംസ്ഥാനത്ത് ജനുവരി മാസത്തിലെ റേഷൻ വിതരണം ഇന്ന് (ഡിസംബർ 3) മുതല്‍ ആരംഭിക്കും. മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ഈ മാസം ലഭിക്കില്ല. എന്നാല്‍ വെള്ള, നീല കാര്‍ഡുകാര്‍ക്ക് റേഷന്‍ വിഹിതത്തില്‍ ആട്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വെള്ള കാർഡിന് കഴിഞ്ഞ മാസാം10 കിലോ അരി കിട്ടിയിരുന്നു. എന്നാല്‍ ഈ മാസം രണ്ട് കിലോ അരി മാത്രമായിരിക്കും ലഭിക്കുക. പകരം ആട്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്. . നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം അരി വീതം ജനുവരി മാസത്തില്‍ ലഭിക്കും.
ജനുവരി-ഫെബ്രുവരി-മാർച്ച് ക്വാർട്ടറില്‍ വൈദ്യുതി ഉള്ള അന്ത്യോദയ അന്ന യോജന (മഞ്ഞ റേഷൻ കാർഡ്) വിഭാഗത്തിലുള്ളവർക്ക് ഒരു ലിറ്റർ മണ്ണെണ്ണ ലഭിക്കും. മറ്റ് കാർഡുടമകള്‍ക്ക് അര ലിറ്റർ വീതമാണ് റേഷൻ കടകള്‍ വഴി ലഭിക്കുക. വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകള്‍ക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
മഞ്ഞ കാർഡുകാർക്ക് സൗജന്യമായി 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും , 3 പായാക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും, 1 കിലോ പഞ്ചസാര 27 രൂപ നിരക്കിലുമാണ് ലഭിക്കുന്നത്. മുൻഗണനവിഭാഗം കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും, 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.
ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിലാണ് പൊതുവിഭാഗം സബ്സിഡി കാർഡിന് ഈ മാസം ലഭിക്കുക. കൂടാതെ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് ഒരു കിലോ അരി മുതല്‍ രണ്ട് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കുന്നതാണ്. പൊതുവിഭാഗം കാർഡിന് രണ്ട് കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിലും ലഭിക്കും.
