തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തെ അധിക്ഷേപിച്ച മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ലസ്ടു വിദ്യാർത്ഥി മാളവിക ആർ തീക്കാടനാണ് നോട്ടീസ് അയച്ചത്. മദ്യത്തിനും സൗജന്യഭക്ഷണത്തിനും വേണ്ടിയാണ് സമരം എന്നതടക്കമുള്ള ആരോപണങ്ങൾ പിൻവലിക്കണം. അഞ്ച് ദിവസത്തിനകം വിവാദ വീഡിയോ പിൻവലിച്ച് നിരുപാധികം മാപ്പ് പറയണം. 10ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം എന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു. സുപ്രീംകോടതി അഭിഭാഷകനായ വിനീത് എസ് വർക്കലവിള മുഖേനയാണ് നോട്ടീസ് അയച്ചത്.
കോക്രോച്ച് കാമ്പയിൻ പിആർ വർക്ക് ആണെന്നും സ്വന്തം കപ്പാസിറ്റി അറിയാത്ത ഫ്രസ്ട്രേറ്റഡ് യുവതയാണ് അവരെ പിന്തുണയ്ക്കുന്നതെന്നുമായിരുന്നു മേജർ രവിയുടെ പരാമർശം. കേരളത്തിലെ പണിയില്ലാത്ത ആർടിസ്റ്റുകൾ ഡൽഹിയിലെത്തി ഒച്ചയും ബഹളവും ഉണ്ടാക്കുകയാണെന്നും മേജർ രവി പറഞ്ഞിരുന്നു.
‘കുട്ടികളെ വെറുതെ അടിക്കുന്നുവെന്നാണ് ആദ്യം തോന്നിയത്. വിഷമം തോന്നി. എന്നാൽ പരിശോധിച്ചപ്പോൾ അതിൽ കുട്ടികൾ എവിടെയെന്ന് തോന്നി. കുട്ടന്മാരാണ് കൂടുതൽ. പലർക്കും എന്നെ തെറിവിളിക്കാൻ തോന്നും. സോനം വാങ്ചുക്കിനെ ലേ ലഡാക്കിൽ നിന്നുതന്നെ അറിയാം. തുടക്കം നിഷ്പക്ഷം ആയിരുന്നു. പിന്നീട് എവിടുന്നോ കുറേ ഫണ്ടുകൾ വരാൻ തുടങ്ങി. കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് അതിലൊന്നും നിയന്ത്രണം ഉണ്ടായിരുന്നില്ല. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കണം എന്നുപറഞ്ഞാണ് പ്രതിഷേധം ആരംഭിച്ചത്. എന്നാൽ ഇതിന്റെ തുടക്കം എവിടെയാണ്. അമേരിക്കയിൽ നിന്ന് ഏതോ ഒരുത്തൻ എഞ്ചിനീയറിംഗും പഠിച്ച് ചെറിയ ജോലി ചെയ്യുന്നതിനിടെ സോഷ്യൽ മീഡിയയിൽ കോക്രോച്ച് കാമ്പയിൻ തുടങ്ങുകയായിരുന്നു. പി ആർ വർക്ക് ആയിരുന്നു അത്’, മേജർ രവി പറഞ്ഞു.
