ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഉധംപുരിലെ മജൽട്ട ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ 3 പേരാണ് സംഘത്തിലെന്നാണ് വിവരം. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജമ്മു കശ്മീർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്. സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെയും (എസ്ഒജി) സിആർപിഎഫിന്റെയും സംയുക്ത സംഘമാണ് ഭീകരരെ വളഞ്ഞിരിക്കുന്നതെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. തിരച്ചിലിനിടെ ഭീകരർ സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. ഇതോടെ സൈനികരും തിരിച്ചടിച്ചു. കൂടുതൽ സേനയെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ഭീകരവാദികൾ രക്ഷപ്പെടാൻ സാധ്യതയുള്ള എല്ലാ വഴികളും സൈന്യം അടച്ചിട്ടുണ്ട്.
