പേരാമ്പ്ര: പെരുവണ്ണാമൂഴി വട്ടക്കയം ഭാഗത്തെ കർഷകനാണു ഭിന്നശേഷിക്കാരനായ മoത്തിനകത്ത് ഡോ. എം.എ ജോൺസൺ. എട്ടു മാസം മുമ്പ് അതിരൂക്ഷമായ കുരങ്ങു ശല്യത്തിനെതിരെ സ്വന്തം പുരയിടത്തിലെ തെങ്ങിൻ ചുവട്ടിൽ അദ്ദേഹം നിരാഹാര സമരം നടത്തുകയുണ്ടായി. സമരത്തിൻ്റെ അവസാനം കുരങ്ങിനെ പിടിക്കാൻ കൂടുമായി വനപാലകരെത്തി ജോൺ സൻ്റെ കൃഷിയിടത്തിൽ സ്ഥാപിച്ചു. അന്നു തന്നെ ആദ്യത്തെ കുരങ്ങ് ഈ കൂട്ടിൽ പെട്ടു. തുടർന്നു 15 കുരങ്ങുകൾ ഇതിനോടകം കെണിക്കൂടിൽ കുടുങ്ങി. ഒരു കാട്ടുപന്നിയും. 4 വാനരൻമാർ കൂട് ഭേദിച്ചു രക്ഷപെട്ടു. 11 എണ്ണത്തിനെ മറ്റൊരു കൂട്ടിലാക്കി പെരുവണ്ണാമൂഴി വനപാലകർ കൊണ്ടു പോയി. കൂട് സ്ഥാപിച്ചപ്പോൾ തേങ്ങയിടാൻ കുരങ്ങുകൾ എത്തുന്നതിനു ശമനമുണ്ടായിരുന്നെന്നു ജോൺസൺ പറഞ്ഞു.
അതേ സമയം അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം വനപാലകരെത്തി കൂട് എടുത്ത് അവരുടെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയി. ജോൺസൻ്റെ കൃഷിയിടത്തിലെ കുരങ്ങ് പിടുത്തം ഇതോടെ അവസാനിച്ചു. വാനര ശല്യം വീണ്ടും പതിന്മടങ്ങ് വർധിച്ചിരിക്കുകയാണെന്നു രാഷ്ട്രപതിയിൽ നിന്നു ഭിന്നശേഷി അവാർഡ് ഏറ്റുവാങ്ങിയ ഡോ. ജോൺസൺ പറഞ്ഞു.