കണ്ണൂർ: തീവണ്ടികളുടെ വേഗം 130 കിലോമീറ്ററാക്കാൻ റെയിൽവേ പ്രവൃത്തി വേഗത്തിലാക്കുന്നു. കേരളത്തിൽ അടിസ്ഥാനവേഗം 110 കിലോമീറ്ററുള്ള കോഴിക്കോട്-മംഗളൂരു ട്രാക്ക് 130 കിലോമീറ്റർ വേഗത്തിന് സജ്ജമായി. ഷൊർണൂർ-കോഴിക്കോട് ഉടൻ 130-ലേക്ക് എത്തും. ഷൊർണൂർ- മംഗളൂരു പാതയിൽ പാളങ്ങളുടെ ഉറപ്പും ഘടനയും പരിശോധിക്കുന്ന ഓസിലേഷൻ മോണിറ്ററിങ് സിസ്റ്റം (ഒഎംഎസ്) വാഹനം മുഖേന വേഗപരിശോധന നടത്തി.
തിരുവനന്തപുരം-കായംകുളം, കായംകുളം-എറണാകുളം (ആലപ്പുഴ വഴി) രണ്ടു സെക്ഷനിലും അടിസ്ഥാനവേഗം 110 ആയി. ഇന്ത്യയിലെ 68 ഡിവിഷനുകളിൽ വൈകിയോട്ടം കുറഞ്ഞ രണ്ട് പ്രധാന ഡിവിഷനുകൾ കേരളത്തിലേതാണ്. പാലക്കാട് ഡിവിഷനിൽ 95.9 ശതമാനവും തിരുവനന്തപുരത്ത് 91.3 ശതമാനവുമാണ് സമയകൃത്യത. ഇത് നൂറിലെത്തിക്കാനാണ് ശ്രമം.
വേഗം കൂട്ടാൻ നടപ്പാക്കുന്ന പ്രവൃത്തികൾ
* പാളങ്ങളിൽ മൂന്നാം സിഗ്നൽ (ഡബിൾ ഡിസ്റ്റന്റ്) പ്രവൃത്തി.
* ലൂപ്പ് ലൈനിൽ വേഗവർധനയ്ക്ക് (30 കിമീയിൽനിന്ന് 50 കിമീ) തിക്ക് വെബ് സ്വിച്ച് (ടിഡബ്ല്യുഎസ്) സ്ഥാപിക്കുന്നു
*പാളംമാറ്റൽ- 13 മീറ്റർ ചെറുപാളങ്ങൾക്ക് പകരം കാൽ കിലോമീറ്ററോളം (260 മീറ്റർ) നീളമുള്ള ഒറ്റപ്പാളം. ഉരുക്ക് പാളത്തിന്റെ ഭാരം ഒരുമീറ്ററിന് 60 കിലോ. നിലവിൽ 52 കിലോ.
* വളവ് നിവർത്തൽ-ഷൊർണൂർ-മംഗളുരു സെക്ഷനിൽ (307 കിമീ) 288 വളവുകൾ. തിരുവനന്തപുരം-ഷൊർണൂർ പാതയിൽ 76 ചെറിയ വളവുകൾ. പ്രവൃത്തി തുടങ്ങി. ചിലത് രൂപരേഖയിൽ.
വേഗം കുറയുന്നിടത്ത് ശ്രദ്ധ
* കേരളത്തിൽ ഏറ്റവും വേഗക്കുറവുള്ള എറണാകുളം ജങ്ഷൻ-വള്ളത്തോൾ നഗർ റെയിൽ ഇടനാഴിയിൽ (103 കിലോമീറ്റർ) ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം പുരോഗമിക്കുകയാണ്. ഇതു
സജ്ജമായാൽ വണ്ടികൾ പിടിച്ചിടില്ല. തീവണ്ടികളുടെ ഇടവേള പരമാവധി കുറയും.
* കുറ്റിപ്പുറം-പള്ളിപ്പുറം സെക്ഷനിൽ നിലവിലുള്ള വേഗം. 85-90 കിമീ. തടസ്സം വളവ്. നികത്താൻ നിർദേശം.
* അമ്പലപ്പുഴ-എറണാകുളം (ആലപ്പുഴ വഴി) ഒറ്റലൈൻ (70 കിമീ). വണ്ടി പിടിച്ചിടുന്നു. പ്രവൃത്തി വേഗത്തിൽ.
നിലവിലെ വേഗം
റെയിൽ റൂട്ട്- കിലോമീറ്റർ – വേഗം(കിമീ)
തിരുവനന്തപുരം-കായംകുളം – 105 – 110
കായംകുളം-എറണാകുളം – 100 – 110(ആലപ്പുഴ വഴി)
കായംകുളം-എറണാകുളം – 115 – 100(കോട്ടയം വഴി)
എറണാകുളം-ഷൊർണൂർ – 107 – 80
ഷൊർണൂർ-കോഴിക്കോട് – 86 – 110
കോഴിക്കോട്-മംഗളൂരു – 221 – 110