തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ട് എത്തുന്നു. ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിൽ മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ട് സംവിധാനം ആരംഭിക്കാൻ 12 കോടി രൂപ അനുവദിച്ചിരുന്നു. ശസ്ത്രക്രിയകൾ കൂടുതൽ സൂക്ഷ്മതയോടെ നടത്താൻ ഇതുവഴി കഴിയും.
ആർസിസിക്ക് പിന്നാലെ മെഡിക്കൽ കോളേജ് ആശുപത്രിയിലും സർജിക്കൽ റോബോട്ട് സംവിധാനം ആരംഭിക്കാൻ അധികൃതർ പ്രൊപ്പോസൽ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു. ജനറൽ സർജറി, സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി, യൂറോളജി, ഗൈനക്, കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗങ്ങളിലാണ് റോബോട്ടിക് സർജറി നടപ്പാക്കുന്നത്.
