തീവ്രമഴ; കോഴിക്കോടുൾപ്പെടെ 5 ജില്ലയിൽ നാളെ റെഡ് അലർട്ട്

news image
Jun 14, 2025, 1:35 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ അഞ്ച്‌ ജില്ലകളിൽ റെഡ്‌ അലർട്ട്‌. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ റെഡ്‌ അലർട്ടും (അതിതീവ്ര മഴ) മറ്റു ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും (അതിശക്ത മഴ) പ്രഖ്യാപിച്ചു. തിങ്കൾ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ്‌ അലർട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ടുമാണ്‌.

 

സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ 60 കിലോമീറ്റർ വരെ കാറ്റിനു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കൊല്ലം പള്ളിക്കൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് നൽകി. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 18 വരെ മീൻപിടിക്കാൻ പോകരുത്‌. കേരള തീരത്ത് 3.5 മീറ്റർവരെ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

കേരള തീരത്ത് ഞായറാഴ്‌ച രാത്രി 08.30 വരെ 2.8 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

 

പ്രത്യേക ജാഗ്രത ആവശ്യമായ പ്രദേശങ്ങൾ

 

ഓറഞ്ച് അലർട്ട്

 

  • തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ (14/06/2025 ന് രാത്രി 08.30 വരെ)
  • കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
  • ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
  • എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ
  • കണ്ണൂർ & കാസർകോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ
  • എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ
  • തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
  • മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
  • കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ
  • കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ (15/06/2025 രാവിലെ 08.30 മുതൽ രാത്രി 08.30 വരെ)
  • കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ

● കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ (ഓറഞ്ച് അലർട്ട്) ഇന്ന് (14/06/2025) വൈകുന്നേരം 05.30 വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

 

ജാഗ്രത നിർദേശങ്ങൾ

 

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe