ബാലുശ്ശേരി: എസ്റ്റേറ്റ് മുക്ക് – കക്കയം റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി നടക്കുന്ന തെച്ചിപ്പാലത്തിന്റെയും സമീപത്തെ കലുങ്ക് നിർമാണത്തിന്റെയും പ്രവൃത്തി നിർത്തിവെച്ചത് യാത്രക്കാർക്ക് ദുരിതമാകുന്നു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനും ഗ്യാസ് പൈപ്പ് ലൈനും മാറ്റി സ്ഥാപിക്കാനായാണ് പണി നിർത്തിവെച്ചത്.
എന്നാൽ പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും പരസ്പരം പഴിചാരി നിലകൊള്ളുന്നതിനാൽ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കൽ നീണ്ടുപോകുകയാണെന്ന് പരാതിയുണ്ട്. പാലം പണി പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് പൂർത്തിയായിട്ടില്ല. കലുങ്ക് നിർമാണവും പാതിവഴിയിലാണ്. ഇതിലൂടെയുള്ള യാത്ര ദുരിതപൂർണമായതിനാൽ ബസുകൾ പലപ്പോഴും സർവിസ് മുടക്കുകയാണ്. ബസ് സർവിസ് നിർത്തിവെച്ചും പ്രതിഷേധമുയർത്തിയെങ്കിലും നിർമാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിൽ തന്നെയാണ്.